ചര്‍ച്ച പരാജയം: അന്തഃസംസ്ഥാന ബസ് സമരം തുടരും

തിരുവനന്തപുരം: അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ നടത്തിവരുന്ന സമരം തുടരും. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടമകളുടെ സംഘടന നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

 

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്നപേരിലുള്ള പരിശോധനയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് അന്തഃസംസ്ഥാന ബസ്സുകളില്‍നിന്ന് അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. പരിശോധന നിര്‍ത്തിവെക്കണമെന്ന് ബസ് ഉടമകള്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

 

എന്നാല്‍, ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് നിര്‍ത്തിവെക്കില്ലെന്നും പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്താമെന്ന വാഗ്ദാനം ഗതാഗതമന്ത്രി മുന്നോട്ടുവച്ചുവെങ്കിലും ബസ് ഉടമകള്‍ അംഗീകരിച്ചില്ല.

 

മന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ ഇന്റര്‍‌സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഉറച്ചുനിന്നു. ഉദ്യോഗസ്ഥര്‍ വന്‍തുക ഈടാക്കുന്നുവെന്നും പരിശോധനയുമായി ഒത്തുപോകാനാകില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, പരിശോധന നിര്‍ത്തിവെക്കാനാവില്ലെന്ന് മന്ത്രിയും വ്യക്തമാക്കി.

 

അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന ബസ്സുകളെപ്പറ്റി വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന് മോട്ടോര്‍ വാഹന വകുപ്പ് തുടക്കും കുറിച്ചത്. അന്തഃസംസ്ഥാന ബസ്സിലെ യാത്രക്കാരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവരികയും യാത്രക്കാരിക്കുനേരെ പീഡനശ്രമം നടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ പരിശോധനയ്ക്ക് തുടക്കം കുറിച്ചത്.
Comments

COMMENTS

error: Content is protected !!