വെള്ളമില്ലാതെ കൃഷി വഴിമുട്ടിയാൽ കിട്ടും സൗജന്യ കുഴൽക്കിണ

ജ ല ദൗർലഭ്യംമൂലം കൃഷി വഴിമുട്ടിയ ചെറുകിട നാമമാത്ര കർഷകർക്ക് ആശ്വാസമായി ഒരു കേന്ദ്രപദ്ധതി കൂടി സംസ്ഥാനസർക്കാർ നടപ്പാക്കുന്നു. കൃഷിയിടങ്ങളിൽ ജലസേചനത്തിനായി കർഷകരുടെ ഭൂമിയിൽത്തന്നെ സൗജന്യമായി കുഴൽക്കിണർ നിർമിച്ച് നൽകുന്നതാണ് പദ്ധതി. ഒപ്പം പമ്പിങ് കേന്ദ്രവും സ്ഥാപിച്ച് 200 മീറ്റർവരെ പൈപ്പ്‌ലൈനിട്ട് നൽകുകയുംചെയ്യും.

 

പ്രധാൻമന്ത്രി കൃഷി സിഞ്ചായ് യോജന(പി.എം.കെ.എസ്.വൈ.)യിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സംസ്ഥാന ഭൂജല വകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തി. ഒരോ ജില്ലയിൽനിന്നും കൃഷിഭവൻ മുഖേന അർഹരായ കർഷകരുടെ വിവരങ്ങൾ ഭൂജലവകുപ്പ് ശേഖരിക്കും. ഇവ സംസ്ഥാന ഡയറക്ടറേറ്റിലേക്ക് അയയ്ക്കും. ഇവിടെനിന്ന് സംസ്ഥാന തലത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തി വിശദ വിവരങ്ങൾ അടങ്ങിയ പദ്ധതി രേഖസഹിതം കേന്ദ്രത്തിന് കൈമാറും.

 

ഇത് അംഗീകരിക്കുന്നതോടെ പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്രംനൽകും. 40ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. 14 ജില്ലകളിലും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഗുണഭോക്താക്കളെ കണ്ടെത്താൻ നടപടികൾ തുടങ്ങി. തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ഭൂമിയിൽ ഭൂജലവകുപ്പ് അധികൃതർ ഹൈഡ്രോളജിക്കൽ, ജിയോ ഫിസിക്കൽ സർവേ നടത്തി സ്ഥാനം നിർണയിച്ച് കുഴൽക്കിണറുകൾ നിർമിച്ച് നൽകും.

 

അപേക്ഷാപത്രം ഭൂജലവകുപ്പ് ജില്ലാ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡിന്റേയും നികുതിരസീതിന്റേയും പകർപ്പ്, കർഷക ഗ്രൂപ്പുകൾ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ വെയ്ക്കണം. കൃഷി ഓഫീസറുടെ സക്ഷ്യപത്രത്തോടൊപ്പം അപേക്ഷ ഭൂജലവകുപ്പ് ജില്ലാ ഓഫീസിൽത്തന്നെ സമർപ്പിക്കണം.

 

മാനദണ്ഡങ്ങൾ

 

കേന്ദ്ര സർക്കാരിന്റെ ഭൂജല സർവേ നിശ്ചയിച്ച 60 ശതമാനം ഭൂജലമുള്ള ബ്ലോക്കുകൾ മാത്രമേ തിരഞ്ഞെടുക്കൂ. ഒരു ഹെക്ടർവരെ സ്വന്തമായി ഭൂമിയുള്ള നാമമാത്ര കർഷകർ/ കർഷക ഗ്രൂപ്പുകൾ, ഒരു ഹെക്ടർ മുതൽ രണ്ട് ഹെക്ടർവരെ ഭൂമിയുള്ള ചെറുകിട കർഷകർ/ കർഷക ഗ്രൂപ്പുകൾ എന്നിവരെ ഗുണഭോക്താക്കളായി പരിഗണിക്കും.
Comments

COMMENTS

error: Content is protected !!