വീട്ടുസാധനങ്ങളുമായി ഒളിച്ചോടിയ വീട്ടമ്മയും കാമുകനും റിമാൻഡിൽ
അഴിയൂർ : ഭർതൃവീട്ടിലെ വീട്ടുസാധനങ്ങളുമായി ഒളിച്ചോടിയ വീട്ടമ്മയും വിവാഹിതനായ കാമുകനും റിമാൻഡിൽ. കണ്ണൂക്കരയിലെ പിലാക്കണ്ടി ഷീബ (40), കാമുകൻ കോടിയേരി മാങ്ങോട്ട് താഴക്കുനി സുജിത്ത്(40) എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. പിലാക്കണ്ടി പ്രകാശന്റെ ഭാര്യയാണ് ഷീബ. പതിനേഴ്, പതിമൂന്ന് വയസ്സുപ്രായമുള്ള രണ്ടു കുട്ടികളെ തനിച്ചാക്കിയാണ് ഷീബ വീട്ടിലെ ഗ്യാസ് സിലിണ്ടർ, കട്ടിൽ, കിടക്ക ഉൾപ്പെടെയുള്ള സാധനങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയത്. സുജിത്തിന് രണ്ടു മക്കളുണ്ട്. സുജിത്ത് ആംബുലൻസ് ഡ്രൈവറാണ്. ഇൻഷുറൻസ് കമ്പനി ഏജന്റായ ഷീബ രണ്ടുവർഷമായി സുജിത്തുമായി പ്രണയത്തിലാണെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിന് ജുവനൈൽ ആക്ട് പ്രകാരമാണ് ഷീബക്കെതിരെ പൊലീസ് കേസെടുത്തത്. വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഷീബയെയും സുജിത്തിനെയും റിമാൻഡ് ചെയ്തു. ഷീബയെ കോഴിക്കോട് ജില്ലാ ജയിലിലേക്കും സുജിത്തിനെ വടകര സബ് ജയിലിലേക്കുമാണ് അയച്ചത്. ചോമ്പാല പൊലീസ് സ്റ്റേഷൻ പരിസരത്തുവച്ച് സുജിത്തിനെ തിങ്കളാഴ്ച മർദിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചോമ്പാല പുതിയപറമ്പത്ത് അനിൽ ബാബു, വില്യാപ്പള്ളി ചങ്ങരോത്ത് താഴ കുനി രമേശൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Comments