പുനൂര്‍ പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ടു; വ്യാപാരസ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴ

പുനൂര്‍ പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട സംഭവത്തില്‍ കൊടുവള്ളി അക്കിപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന മാസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന് ഒരു ലക്ഷം രൂപ മുൻസിപ്പാലിറ്റി  പിഴയിട്ടു. വായു, ജല മലിനീകരണ നിവാരണവും നിയന്ത്രണവും നിയമം 1981, 1974 വകുപ്പുകള്‍ പ്രകാരമാണ് നടപടി. സ്ഥാപനത്തില്‍ നിന്ന് മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായി മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പരാതി സത്യമാണെന്ന് കണ്ടെത്തിയതായിരുന്നു.  സെപ്റ്റിക് ടാങ്ക് കവര്‍ സ്ലാബില്‍ ദ്വാരം ഉണ്ടാക്കി മലിനജലം ഓടയിലേക്ക് കടത്തി വിടുകയായിരുന്നുവെന്ന്  എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. തുടർന്ന് ഓടയില്‍ നിന്നു  മാലിന്യം പുനൂര്‍ പുഴയിലേക്ക് എത്തുകയാണ്. സ്ഥാപനം കൊടുവള്ളി മുന്‍സിപ്പാലിറ്റിയുടെ കീഴില്‍ വരുന്നതിനാല്‍ മതിയായ ജലമലിനീകരണ നിയന്ത്രണ ഉപാധികള്‍, വായു മലിനീകരണ നിയന്ത്രണ ഉപാധികള്‍, ബോര്‍ഡ് നിര്‍ദേശിക്കുന്ന കപ്പാസിറ്റിയോട് കൂടിയ സെപ്റ്റിക് ടാങ്ക്, സോക്ക് പിറ്റ് എന്നിവ സ്ഥാപിക്കാതെയും ബോര്‍ഡിന്റെ പ്രവര്‍ത്തനാനുമതി കരസ്ഥമാക്കാതെയും സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനു മുന്‍സിപ്പാലിറ്റി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു.
ജില്ലയില്‍ പുഴ, കനാല്‍ തുടങ്ങി ജലസ്രോതസ്സുകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടി കൈക്കൊളളുമെന്ന് ജില്ലാ കളക്ടര്‍ സീറാം സാംബശിവ റാവു അറിയിച്ചു. ജല സ്രോതസ്സ് മലിനമാക്കുന്നതു ശ്രദ്ധയിൽ പെട്ടാൽ പൊതു ജനങ്ങൾക്ക് 0495 2374737 എന്ന നമ്പറിൽ പരാതി അറിയിക്കാം.

Comments

COMMENTS

error: Content is protected !!