സംരക്ഷണം നല്‍കില്ല, ശബരിമല കയറണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ- കടകംപള്ളി

തിരുവനന്തപുരം:  ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് ഇത്തവണ സംരക്ഷണം നല്‍കാനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പോലീസ് സംരക്ഷണയില്‍ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകില്ല. അങ്ങനെ പോകണമെന്നുണ്ടെങ്കില്‍ അവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

 

സുപ്രീം കോടതി വിധിയെപ്പറ്റി നിയമജ്ഞര്‍പോലും രണ്ടുതട്ടിലാണ് പറയുന്നത്. പഴയവിധി അസ്ഥിരപ്പെട്ടിരിക്കുന്നുവെന്ന് ഒരുകൂട്ടര്‍. അതല്ല ആ വിധി നിലനില്‍ക്കുന്നുവെന്ന് മറ്റൊരുകൂട്ടര്‍. സ്വാഭാവികമായും സുപ്രീംകോടതി തന്നെ അതുസംബന്ധിച്ച് വ്യക്തത നല്‍കേണ്ടതുണ്ട്.  അത് ആരുപോയി വ്യക്തത വരുത്തേണ്ടതുണ്ട് എന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ആക്ടിവിസ്റ്റുകള്‍ക്ക് കയറി അവരുടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. ഇത് തന്റെ തുടക്കം മുതലുള്ള നിലപാടാണ്. തൃപ്തി ദേശായിയെപ്പോലെയുള്ള ആക്ടിവിസ്റ്റുകള്‍ക്ക് അവരുടെ ശക്തി തെളിയിക്കുവാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

 

ചിലര്‍ ഞങ്ങളിതാ ശബരിമലയിലേക്ക് വരാന്‍ പോകുന്നുവെന്ന് വാര്‍ത്താ സമ്മേളനം നടത്തുന്നതാണ് പ്രശ്‌നം. അവര്‍ക്ക്‌ തങ്ങളുടെ വ്യക്തിപ്രഭാവം പ്രദര്‍ശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഭക്തിയൊന്നുമല്ല അവരുടെ ലക്ഷ്യം. അത്തരം വ്യക്തിതാത്പര്യങ്ങള്‍ക്കൊന്നും ഗവണ്‍മെന്റ് കൂട്ടുനില്‍ക്കാന്‍ പോകുന്നില്ല.

 

ഇത്തരക്കാരുടെ പ്രസ്താവനകള്‍ ചോദിച്ചുവാങ്ങി, ഇതിന് എതിര്‍ നില്‍ക്കുന്നവരുടെ പ്രസ്താവനകളും വാങ്ങി തീര്‍ത്ഥാടനത്തെ അലങ്കോലമാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.
Comments

COMMENTS

error: Content is protected !!