പൗരത്വനിയമ ഭേദഗതി പരാമർശം നയപ്രഖ്യാപനത്തിൽ ഗവർണർ വായിച്ചു
തിരുവനന്തപുരം> നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വനിയമ ഭേദഗതി പരാമർശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയിൽ വായിച്ചു. തനിക്ക് ഇതിനോട് വ്യക്‌തിപരമായ വിയോജിപ്പ് ഉണ്ടെന്നും എന്നാൽ മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതു കൊണ്ട് വായിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഗവർണർ പ്രസംഗത്തിലെ ലെ 18മത് പാരഗ്രാഫ് വായിച്ചത്.
പൗരത്വം മതാധിഷ്ഠിതമാകരുതെന്ന് സംസ്ഥാന സർക്കാരിെൻറ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നുണ്ട്. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കണമെന്നും ജനാധിപത്യത്തെ ശൂന്യമാക്കാൻ അനുവദിക്കില്ലെന്നും നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുന്നു.
നയപ്രഖ്യാപനത്തിൽ ഭരണഘടനയുടെ 176 (ഡ) വകുപ്പുപ്രകാരം സംസ്ഥാനസർക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ഉൾപ്പെടുത്താനാവില്ല. അത് വായിക്കാൻ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടി ആ ഭാഗം വായിക്കില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസം സർക്കാരിന് കത്ത് നൽകിയിരുന്നു. ഈ ഖണ്ഡിക സർക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം പൗരത്വ വിഷയത്തിലെ സമരപരിപാടികൾ പ്രധാനപ്പെട്ട നയപരിപാടികൾ ആയതിനാൽ അതെങ്ങനെ വെറും കാഴ്‌ചപാട് എന്ന് പറഞ്ഞ് മാറ്റിനിർത്തുമെന്ന് സർക്കാർ ചോദിച്ചിരുന്നു. ആ ഭാഗം ഒഴിവാക്കാനാകില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.