തോക്കുകൾ കാണാതായ സംഭവം; ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചു

പൊലീസിന്റെ തോക്കുകൾ കാണാതായ സംഭവത്തിൽ പരിശോധന ആരംഭിച്ചു. എസ്എപി ക്യാമ്പിലെ ഇൻസാസ് റൈഫിളുകളാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കേരിയും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.

 

പോരൂർക്കട എസ്എപി ക്യാമ്പിലാണ് പരിശോധന നടക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കേരി, ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

 

പൊലീസിനെ അടക്കം പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു റൈഫിളുകൾ നഷ്ടമായി എന്ന സിഎജി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ബെറ്റാലിയനുകൾക്കും ഡ്യുട്ടിക്കായും നൽകിയിരുന്ന തോക്കുകൾ എസ്എപി ക്യാമ്പിൽ തിരികെ എത്തിച്ചാണ് പരിശോധന നടത്തുന്നത്. ആകെയുള്ള 660 തോക്കുകളിൽ മണിപ്പൂരിൽ ഡ്യൂട്ടിക്ക് കൊണ്ട് പോയിരിക്കുന്ന 13 തോക്കുകളൊഴികെ ബാക്കിയുള്ളവ ക്യാമ്പിൽ തിരികെ എത്തിച്ചിട്ടുണ്ട്.

 

സിഎജി റിപ്പോർട്ട് അനുസരിച്ച് 25 ഇൻസാസ് റൈഫിളുകൾ ക്യാമ്പിൽ നിന്ന് കാണാതായിട്ടുണ്ടെന്നാണ്. മുൻപ് പൊലീസിന്റെ ഇന്റേണൽ റിപ്പോർട്ടിൽ സിഎജി പരിശോധനകൾ നടക്കുന്ന സമയത്ത് തോക്കുകൾ ഉണ്ടായിരുന്നതായും എന്നാൽ, തോക്കുകൾ കൈമാറുന്നതിൽ സംഭവിച്ച വീഴ്ചയാണ് വിവാദങ്ങൾക്ക് കാരണമെന്നും തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിയും ഇത് തന്നെയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.

 

അതേസമയം, വെടിയുണ്ടകളുടെ കാര്യത്തിൽ ഇതുവരെ പൊലീസിന്റെ ഭാഗത്ത് നിന്നും മറുപടി ലഭിച്ചിട്ടില്ല.
Comments

COMMENTS

error: Content is protected !!