ടിപ്പറിടിച്ച് നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് മുപ്പതോളംപേർക്ക് പരിക്ക്

താമരശ്ശേരി: എതിർവശത്ത് നിന്നെത്തിയ ടിപ്പർലോറിയിൽ വശം ഇടിച്ചശേഷം നിയന്ത്രണംവിട്ട സ്വകാര്യബസ് റോഡരികിലെ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരുക്കേറ്റു. അവേലത്തിന് സമീപം ചീനിമുക്കിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് അപകടം. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന ആഞ്ജനേയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ബസിന്റെ മുൻവശം തകർന്നു.

 

കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു ബൈക്കിനെ മറികടക്കവെ ടിപ്പർ ലോറിയുടെ പിറകുവശം ബസിന്റെ വലതുഭാഗത്ത് ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട സ്വകാര്യ ബസ് നേരെ റോഡരികിലെ തണൽമരത്തിലിടിച്ചുനിന്നു.

 

പരിക്കേറ്റവരെ നാട്ടുകാർ ആദ്യം പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട തലയാട് സ്വദേശി രാജേഷിനെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും, താടിയെല്ലിന് പരിക്കേറ്റ കൂടത്തായി സ്വദേശി അലിക്കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
Comments

COMMENTS

error: Content is protected !!