ദേവനന്ദയുടേത്‌ അപ്രതീക്ഷിത വീഴ്‌ചയിലുള്ള മുങ്ങിമരണം; ഫോറൻസിക്‌ റി‌‌‌പ്പോർട്ട്‌ കൈമാറി

കൊല്ലം > അപ്രതീക്ഷിത വീഴ്‌ചയിലുണ്ടായ മുങ്ങിമരണമാണ്‌ ദേവനന്ദയുടേതെന്ന്‌ ഫോറൻസിക്‌ റി‌‌‌‌പ്പോർട്ട്‌. അബദ്ധത്തിൽ പുഴയിൽ തെന്നിവീണതാകാം മരണകാരണം. എടുത്തെറിഞ്ഞതാണോ എന്നത്‌   വ്യക്തമല്ല. ഏതു സാഹചര്യത്തിലും അബദ്ധത്തിൽ വെള്ളത്തിൽ പതിക്കാം. ഇടതുകവിളിൽ ചെറിയ പാടുണ്ട്‌. ഇത്‌ വെള്ളത്തിൽ വീണ‌പ്പോൾ പോറലേറ്റതാകാം. ഇതൊഴിച്ചാൽ ശരീരത്തിൽ മറ്റു പാടുകളില്ല. ബോധപൂർവം ക്ഷതം ഏൽപ്പിച്ചതാണോ എന്ന്‌ കണ്ടെത്താനായിട്ടി‌ല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്‌ച വൈകിട്ടാണ്‌ ഫോറൻസിക്‌ പരിശോധനാറിപ്പോർട്ട്‌ അന്വേഷകസംഘത്തിന്‌ ‌കൈമാറിയത്‌.

 

ആന്തരികാവയവങ്ങളുടെ പരിശോധനയിലും പോസ്‌റ്റ്‌മോർട്ടം  റി‌പ്പോർട്ടിലും അസ്വഭാവികത കണ്ടെത്തിയിട്ടില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. എങ്കിലും അന്വേഷണം തുടരും. ദേവനന്ദയുടെ മരണദിവസം സ്ഥലത്തുണ്ടായിരുന്നവരുടെ സാന്നിധ്യം, ഇവരുടെ മൊബൈൽ ഫോൺ വിളികൾ എന്നിവ ശേഖരിക്കും. സ്‌കൂളിലെ അധ്യാപകരുടെ മൊഴി വീണ്ടും എടുക്കും. തിരുവനന്തപുരം മെഡിക്കൽകോളേജിലെ പ്രൊഫ. കെ ശശികലയുടെ നേതൃത്വത്തിലുള്ള  ഫോറൻസിക്‌- വിദഗ്-ധർ തയ്യാറാക്കിയ റിപ്പോർട്ടിൽ മൂന്നു പേജുകളുണ്ട്‌. അന്വേഷക ചുമതലയുള്ള കണ്ണനല്ലൂർ സിഐ വിപിൻകുമാറിനാണ്‌ റിപ്പോർട്ട്‌ കൈമാറിയത്‌. ഫോറൻസിക്‌ റിപ്പോർട്ട്‌ ലഭിച്ചതോടെ ശാസ്‌ത്രീയപരിശോധനകൾ പൂർത്തിയായി.

 

മൃതദേഹം അഴുകിത്തുടങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ട്- ബണ്ടിന്റെ അപ്പുറത്ത്‌ മുള്ളുവള്ളിയിൽ കുടുങ്ങിയതെന്ന്‌ ഫോറൻസിക്‌  സംഘം നേരത്തെ വിലയിരുത്തിയിരുന്നു.  കുടവട്ടൂരിലെ വീട്ടിലും ഒരു വർഷം മുമ്പ്- ദേവനന്ദ പറയാതെപോയ വഴികളും ഫോറൻസിക്‌- സംഘം പരിശോധിച്ചു. നെടുമ്പന ഇളവൂർ കിഴക്കേകര ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകളായ ആറുവയസ്സുകാരി ദേവനന്ദയെ കഴിഞ്ഞ 27നാണ്‌ വീട്ടിൽനിന്ന്‌ കാണാതായത്‌. പിറ്റേദിവസം പള്ളിമൺ ആറിന്റെ ഇളവൂർ ഭാഗത്ത്‌ വള്ളികളിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Comments

COMMENTS

error: Content is protected !!