കോവിഡ് 19 ഏത്‌ സാഹചര്യവും നേരിടാൻ മെഡിക്കൽ കോളേജ് സജ്ജമാകുന്നു

കോഴിക്കോട്: കോവിഡ് 19 ഏത്‌ സാഹചര്യവും നേരിടാൻ മെഡിക്കൽ കോളേജ് സജ്ജമാകുന്നു. എംസിഎച്ചിലും, ഐഎംസിഎച്ചിലുമായി ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചു. മൊത്തം 500 കട്ടിലുകൾ ഇതിനായി സജ്ജമായി. വാർഡ് ഒന്ന് മുതൽ എട്ടുവരെ ഐസൊലേഷൻ വാർഡാക്കി മാറ്റി. കൂടുതൽ വെന്റിലേറ്ററുകൾ അനുവദിക്കാൻ സർക്കാരിനോട് അഭ്യർഥിച്ചു. കൂടാതെ ഐഎംജിയിലെ 24 ഹോസ്റ്റൽ മുറികൾ ഇതിനായി തയ്യാറാക്കി. കൂടുതൽ അവശ്യം വരുന്ന പക്ഷം പുതിയത് ഉൾപ്പടെ 10 കെട്ടിടങ്ങൾ പരിഗണിക്കും.
പിപി കിറ്റ് ഉടൻ വേണം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ഡോക്ടർമാരും ജീവനക്കാരും രോഗിയുടെ ബന്ധുക്കളും സ്വരക്ഷക്കായി ഉപയോഗിക്കുന്ന പിപി കിറ്റുകളും അനുബന്ധ ഉപകരണങ്ങളുടെയും സ്റ്റോക്ക് തീർന്നുതുടങ്ങിയിട്ടുണ്ട്. ദിവസേന 100 എണ്ണമാണ് വേണ്ടത്.
സാധാരണ രോഗികൾ വരരുത്‌
ഗുരുതരമല്ലാതെ സാധാരണ രോഗികൾ ഒപിയിലേക്ക് വരേണ്ടതില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ ജി സജീത്ത്കുമാർ പറഞ്ഞു. ഇവർ അടുത്തുള്ള താലൂക്ക് ആശുപത്രിപോലുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണം. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ഒപിയിൽ ഡോക്ടർമാരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതിനാലാണിത്.
അവശരായ രോഗികൾക്ക് പ്രയാസമില്ലാതെ പരിചരണം നൽകാൻ ഇത് സഹായകമാകും.
ജീവനക്കാർക്കായി കെഎസ്ആർടിസി സർവീസ്
മൂന്ന് ഷിഫ്റ്റായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആശുപത്രിയിലെത്താനും തിരിച്ചുപോകാനും കെഎസ്ആർടിസി ബസ് സർവീസിന് ആലോചന. ബാലുശേരി, താമരശേരി, മാവൂർ തുടങ്ങിയ റൂട്ടിൽ സർവീസ് നടത്താൻ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി ആശുപത്രി അധികൃതർ കൂടിക്കാഴ്ച നടത്തി.
Comments

COMMENTS

error: Content is protected !!