വീട് പെട്രോളൊഴിച്ച് തീവെച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിലായി
ബാലുശ്ശേരി: വീട് പെട്രോളൊഴിച്ച് തീവെച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിലായി. 2021 ഡിസംബർ 13ന് തലയാട് പേര്യമലയിൽ ചന്തുക്കുട്ടിയുടെ വീട് പെട്രോളൊഴിച്ച് തീവെച്ച കേസിൽ പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്നിരുന്ന പ്രതി, മലപ്പുറം സ്വദേശി വെട്ടത്ത് പ്രഭാകരനെയാണ് (52) കഴിഞ്ഞദിവസം പുലർച്ച മലപ്പുറം ജില്ലയിലെ വെള്ളിമുറ്റത്ത് ബാലുശ്ശേരി എസ്.ഐയും പാർട്ടിയും പിടികൂടിയത്.
ചന്തുക്കുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രഭാകരന് ഇദ്ദേഹവുമായുണ്ടായ ശത്രുതയെ തുടർന്നായിരുന്നു വീടിന് തീവെച്ചത്. വീട് ഭാഗികമായി കത്തിനശിച്ചിരുന്നു. സംഭവത്തിനുശേഷം പലസ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
ബാലുശ്ശേരി എസ്.ഐ പി. റഫീക്ക്, ജൂനിയർ എസ്.ഐ അഫ്സൽ, അസി. സബ്ഇൻസ്പെക്ടർ മുഹമ്മദ് പുതുശ്ശേരി, സി.പി.ഒ മുഹമ്മദ് ജംഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി മുമ്പ് പോത്ത്കല്ല് പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലും ഉൾപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രഭാകരനെ റിമാൻഡ് ചെയ്തു.