ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷൻറെ കേരള പാഠ്യപദ്ധതി ചട്ടക്കൂട് ചർച്ച നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി
വടകര: ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷൻറെ കേരള പാഠ്യപദ്ധതി ചട്ടക്കൂട് ചർച്ച നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി. അസോസിയേഷൻ നടത്തുന്ന ശില്പശാല പരമ്പരയായ ലാപ്പിൽ നടന്ന ചർച്ചകളുടെ നിർദ്ദേശങ്ങൾ ആണ് സംസ്ഥാന കലോത്സവ സംഘാടകസമിതി വേദിയിൽ വച്ച് കോർഡിനേറ്റർ വടയക്കണ്ടി നാരായണൻ കൈമാറിയത്. പാഠ്യ പദ്ധതി ചട്ടക്കൂട് പരിഷ്കരിക്കുമ്പോൾ ഈ നിർദ്ദേശങ്ങളും പരിഗണിക്കും എന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ചർച്ചയിൽ വ്യത്യസ്തവും നൂതനവുമായ നിർദ്ദേശങ്ങൾ ആണ് മുന്നോട്ടു വെക്കപ്പെട്ടത്.
ഫ്യൂഡലിസ്റ്റ് ക്ലാസ് മുറികൾ വേണ്ട, മനസ്സ് തുറന്നു സഹകരിക്കുന്ന സുഹൃത്തുക്കളെ പോലെയുള്ള അധ്യാപകരെയാണ് ഞങ്ങൾക്ക് ആവശ്യം, ഫിൻലാൻഡിലെ പോലെ ‘സിമ്പിൾ’ സമീപനം ഇവിടെയും വേണം, വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം, പരീക്ഷാ സമയത്ത് പോലും അധ്യാപകർ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിർത്തണം, ഹോംവർക്ക് വേണ്ട, മനപാഠം വേണ്ട, ഓരോ വിദ്യാർത്ഥിക്കും ടാബ്ലറ്റ് നൽകണം തുടങ്ങി വിവിധ നിർദ്ദേശങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. ജില്ലാതല റിസോഴ്സ് അധ്യാപിക ഇ സിമ്മി മോഡറേറ്റർ ആയി.
ദീപക് അരുൺ കൊല്ലം, നിരഞ്ജന ഹരി തിരുവനന്തപുരം, മീനാക്ഷി അനിൽ കോഴിക്കോട്, പൗർണമി കാസർഗോഡ്, അർച്ചന പ്രദീപ് വെഞ്ഞാറമൂട്, എ എസ് നന്ദന ചടയമംഗലം,മിന ഭരതന്നൂർ, നിയ മോഹൻലാൽ ഞെക്കാട്, ശ്രിയ സത്യജിത്ത് മടപ്പള്ളി, ദേവിക ചിങ്ങപുരം, ആദിത്യ അനിൽകുമാർ ശാസ്താംകോട്ട, ഋതുവർണ കുറ്റ്യാടി അവർണ്ണകൃഷ്ണ, ദേവനന്ദ, ഹാരുൺ റഷീദ്, വി ഡി ദേവനന്ദ,അബി ലക്ഷ്മെ തുടങ്ങിയവർ തങ്ങളുടെ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. കാസർഗോഡ് തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മുതൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ബിടെക് വിദ്യാർഥിനി ഉൾപ്പെടെ ഉള്ള വ്യത്യസ്തമായ വിദ്യാർത്ഥി സമൂഹത്തെ പ്രതിനിധീകരിക്കുന്നതായിരുന്നു ചർച്ച.