ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു
ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ലെന്‍റിലെ സെന്‍ട്രല്‍ ഹാളിൽ 10.14-നായിരുന്നു ചടങ്ങുകള്‍. അധികാരമേറ്റ ശേഷം ജനപ്രതിനിധികള്‍ക്ക് രാഷ്ട്രപതി നന്ദി പറഞ്ഞു. സ്ഥാനമൊഴിയുന്ന രാഷ്ടപ്രതി റാംനാഥ് കോവിന്ദിന്റെ കൂടെയാണ് ദ്രൗപതി എത്തിയത്.
കാലാവസ്ഥ പ്രതികൂലമായതിനാൽ അശ്വരഥത്തിനു പകരം കാറിലാണ് ഇരുവരും രാഷ്ട്രപതിഭവനിൽ നിന്നു പാർലമെന്റിലെത്തിയത്. തുടർന്ന് മുൻ രാഷ്ട്രപതി തന്റെ കസേരയിൽനിന്നു മാറി പുതിയ രാഷ്ട്രപതിയെ ഇരുത്തി. ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ തുടങ്ങിയവർ പങ്കെടുത്തു.
രാഷ്ട്രപതിയെ തിരഞ്ഞെടുത്തുകൊണ്ടുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ അറിയിപ്പ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി വായിച്ചു.ചീഫ് ജസ്റ്റിസ് ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. രാംനാഥ് കോവിന്ദും ദ്രൗപദി മുര്‍മുവും ഇരിപ്പിടം കൈമാറി. ചുമതലയില്‍ ഒപ്പുവെക്കാനുള്ള രജിസ്റ്റര്‍ പുതിയ രാഷ്ട്രപതിക്ക് സെക്രട്ടറി നല്‍കി. പുതിയ രാഷ്ട്രപതി ചുമതലയേറ്റ വിവരം രാഷ്ട്രപതിയുടെ അനുമതി നേടിയശേഷം ആഭ്യന്തരസെക്രട്ടറി പ്രഖ്യാപിച്ചു.
മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു.