DISTRICT NEWS

ഉറവിട മാലിന്യ സംസ്‌ക്കരണം വീടുകളിലേക്ക് പദ്ധതികളുമായി കോര്‍പ്പറേഷന്‍

മാലിന്യ മുക്ത നഗരസഭയാകാന്‍ ഉറവിട മാലിന്യ സംസ്‌ക്കരണ പദ്ധതിയുമായി കോഴിക്കോട് കോര്‍പ്പറേഷന്‍. ഉറവിട മാലിന്യ സംസ്‌ക്കരണം വീടുകളിലേക്ക് എന്ന ലക്ഷ്യവുമായി അഴക് പദ്ധതിയുടെ ഭാഗമായി 21 കോടിരൂപയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളാണ് കോര്‍പ്പറേഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധികളിലെ വീടുകളിലെ ജൈവ മാലിന്യങ്ങളെ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മാലിന്യ സംസ്‌ക്കരണത്തിന് കോര്‍പ്പറേഷന്‍ ആവിഷ്‌ക്കരിച്ച മാലിന്യ മുക്ത കോഴിക്കോട് എന്ന അഴക് പദ്ധതിയുടെ ഭാഗമായാണ് ഉറവിട മാലിന്യ സംസ്‌ക്കരണം പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി ആധുനിക മാലിന്യ സംസ്‌ക്കരണ ഉപകരണങ്ങള്‍ സബ്ഡിസി നിരക്കില്‍ വിതരണം ചെയ്യും. ബയോഗ്യാസ് ഒഴികെയുള്ള ഉപകരണങ്ങള്‍ 90 ശതമാനം സബ്‌സിഡിയിലാണ് നല്‍കുക. ബയോഗ്യാസിന് 50 ശതമാനം സബ്ഡിസി നല്‍കും. 900 ബയോഗ്യാസുകള്‍, 26250 ജി ബിന്നുകള്‍, 15000 റിംഗ് കമ്പോസ്റ്റുകള്‍, 6750 ബൊക്കാഷി ബക്കറ്റ്, 7427 പൈപ്പ് കമ്പോസ്റ്റുകള്‍ തുടങ്ങി 53062 ഉപകരണങ്ങള്‍ 53062 കുടുംബങ്ങളിലേക്കായി വിതരണം ചെയ്യും. 21,52,23144 രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

19443 രൂപ വിലയുള്ള പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റിന് 50 ശതമാനം സബ്ഡിസി കഴിച്ച് 9723 രൂപയാണ് ഗുണഭോക്തൃ വിഹിതം. മൂന്നു തട്ടുകളോട് കൂടിയ ജി ബിന്‍ ബിന്നുകളുടെ വില 4300 രൂപയാണ്. ഇതിന് 90 ശതമാനം സബ്ഡിഡി കഴിച്ച് 430 രൂപയാണ് ഗുണഭോക്തൃ വിഹിതം. ഇതിന് 3870 രൂപ സബ്‌സിഡി നല്‍കും.3750 രൂപ വില വരുന്ന രണ്ട് വീതം റിംഗ് കമ്പോസ്റ്റുകള്‍ 3375 രൂപ സബ്‌സിഡിയില്‍ നല്‍കും. ഇതിന് ഗുണഭോക്തൃ വിഹിതമായി 375 രൂപ അടക്കണം. 2845 രൂപ വിലവരുന്ന രണ്ട് ബൊക്കാഷി ബക്കറ്റിന് 2560 രൂപയാണ് സബ്‌സിഡി നല്‍കുന്നത്. ബാക്കി തുകയായ 285 രൂപ ഗുണഭോക്താവ് അടക്കണം. 1265 രൂപ വിലയുള്ള പൈപ്പ് കമ്പോസ്റ്റിന് 1138 രൂപ സബ്‌സിഡി നല്‍കും. സബ്‌സിഡി തുക കഴിച്ച് 127 രൂപയാണ് ഗുണഭോക്തൃ വിഹിതം അടക്കേണ്ടത്. പദ്ധതിയുടെ അപേക്ഷാ ഫോറത്തിനായി വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെടണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button