എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ഒഴിവാക്കി സംസ്ഥാനത്ത് കാൽലക്ഷത്തോളം നിയമനങ്ങൾ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ഒഴിവാക്കി സംസ്ഥാനത്ത് കാൽലക്ഷത്തോളം നിയമനങ്ങൾ നടക്കുന്നു. സർക്കാർ, പൊതുമേഖല, ബോർഡ് കോർപറേഷൻ എന്നിവിടങ്ങളിൽ പാർട്ടി അനുഭാവികൾക്കായി മാറ്റി വെച്ചിരിക്കുന്ന ഒരു ലക്ഷത്തിന് മേൽ ശമ്പളമുള്ള തസ്തികകളിലാണ് അനധികൃതമായി നിയമനങ്ങൾ നടക്കുന്നത്.
29 ലക്ഷത്തോളം പേർ തൊഴിൽരഹിതരായിരിക്കുമ്പോഴാണ് അനധികൃത നിയമനങ്ങൾ നടക്കുന്നത്. ഡോക്ടർമാരും എൻജിനീയറിങ് ബിരുദധാരികളും ഉൾപ്പെടെ നിരവധി പേരാണ് തൊഴിലിനായി കാത്തിരിക്കുന്നത്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്വയംഭരണം, ജല അതോറിറ്റി, കെഎസ്ആർടിസി എന്നിങ്ങനെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്ന് നിയമനം നടത്തുന്ന സ്ഥാപനങ്ങൾ നിരവധിയാണ്.
താത്കാലിക അധ്യാപക നിയമനത്തിനും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉപയോഗപ്പെടുത്തുമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനം ഈ അദ്ധ്യയന വർഷവും നടപ്പിലായില്ല. 11,200 പേരാണ് ഈ വർഷം താത്കാലിക അധ്യാപക നിയമനം നേടിയത്. സർക്കാർ സ്ഥാപനങ്ങളിലോ, സഹായധനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലോ താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്നാണ് നിയമം. നിയമനങ്ങളിൽ സംവരണവും മുൻഗണനാക്രമവും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് അനധികൃത നിയമനങ്ങൾ നടക്കുന്നത്.