ഓണത്തോടനുബന്ധിച്ച് സപ്ലൈകോ വില്പനശാലകളിൽ 170 കോടിയുടെ വിറ്റുവരവ്
ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 19 മുതൽ 28വരെ സപ്ലൈകോ വില്പനശാലകളിൽ 170 കോടിയുടെ വിറ്റുവരവുണ്ടായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സപ്ലൈകോയുടെ 1527 വില്പനശാലകളിലായാണ് ഓണം ഫെയർ നടന്നത്. 14 ജില്ലാ ഫെയറുകളിൽ മാത്രം 6.5 കോടിയുടെ വില്പന നടന്നിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വലിയൊരു വിഭാഗം 13 ഇനം സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിനായാണ് പ്രധാനമായും സപ്ലൈകോയെ ആശ്രയിക്കുന്നത്. എല്ലാ സബ്‌സിഡി ഉൽപ്പന്നങ്ങളും സപ്ലൈകോയുടെ ജില്ലാ ഫെയറുകളിൽ ലഭ്യമാണെന്ന് സർക്കാർ ഉറപ്പ് വരുത്തിയിരുന്നു.
പൊതു വിപണിയിൽ 1200 രൂപയോളം വിലയുള്ള 13 ഇനം ആവശ്യസാധനങ്ങൾ നിശ്ചിത അളവിൽ സപ്ലൈകോ വിൽപ്പനശാലകളിൽ ഏകദേശം 650 രൂപയ്ക്കാണ് ലഭിക്കുന്നത്. ഓണക്കാല വിപണി ഇടപെടലിലൂടെ മാത്രം സപ്ലൈകോയ്ക്ക് ഏകദേശം 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇക്കഴിഞ്ഞ ഓണക്കാലത്ത് ഏകദേശം 32 ലക്ഷം കാർഡുടമകൾ സംസ്ഥാനത്തെ സപ്ലൈകോ വിൽപ്പനശാലകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി എത്തി. റേഷൻ കടകളിലൂടെ ആഗസ്റ്റ് മാസം 83 ശതമാനം പേർ അവരുടെ റേഷൻ വിഹിതം കൈപ്പറ്റിയതായും മന്ത്രി പറഞ്ഞു.