CRIME

കരുവാരക്കുണ്ട് തുവ്വൂരില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

കരുവാരക്കുണ്ട് തുവ്വൂരില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഏതാനും ദിവസമായി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന വിഷ്ണു, അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനാണ് വിഷ്ണു. 

കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവന്‍ താത്കാലിക ജീവനക്കാരിയ സുജിതയെ കാണാതായതായി നേരത്തെ പരാതിയുണ്ടായിരുന്നു. സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സുജിതയുടേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാല്‍, പുറത്തെടുത്ത് പരിശോധിച്ച ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും പോലീസ് അറിയിക്കുന്നു. സുജിതയുമായി വിഷ്ണുവിന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അക്കരപ്പുറം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പു ഫലം വന്നശേഷം ആഹ്‌ളാദപ്രകടനം നടക്കുമ്പോള്‍ സുജിത ഉണ്ടായിരുന്നു. ഉച്ചയ്ക്ക് കൃഷിഭവനില്‍നിന്ന് തലവേദനയെന്ന് പറഞ്ഞ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഇറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരമുണ്ടായിരുന്നില്ല. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഓഗസ്റ്റ് 11-നാണ് സുജിതയെ കാണാതാകുന്നത്. സുജിതയെ കാണാതായ വിവരം ഫെയ്സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചത് വിഷ്ണുവായിരുന്നു.

സുജിത അവസാനമായി ഫോണില്‍ വിളിച്ചത് വിഷ്ണുവിനെയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയില്‍ ഉള്ളവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി അറിവില്ലെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു. കാണാതായ സുജിതയും അറസ്റ്റിലായ വിഷ്ണുവും ഒരേ പഞ്ചായത്തില്‍ ജോലിചെയ്തിരുന്നു, നാട്ടുകാരുമാണ്. ആ പരിചയം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള പകല്‍വീടിനു തൊട്ടുടുത്തായാണ് വിഷ്ണുവിന്റെ വീട്. മാലിന്യ ടാങ്ക് തുറന്ന് അരികിലായി കുഴി എടുത്താണ് മൃതദേഹം ഒളിപ്പിച്ചത്. കുഴിയുടെ മുകളില്‍ കോണ്‍ക്രീറ്റ് മെറ്റല്‍ വിതറി കോഴിക്കൂട് സ്ഥാപിച്ച നിലയിലാണുണ്ടായിരുന്നത്. ഒറ്റനോട്ടത്തില്‍ മാലിന്യ ടാങ്കിന് സമീപം കുഴിയെടുത്തത് ആരുടേയും ശ്രദ്ധയില്‍പ്പെടില്ല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button