സ്കൂൾ അധ്യയനം ഏപ്രിലിലേക്ക് നീട്ടാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു
സ്കൂൾ അധ്യയനം ഏപ്രിലിലേക്ക് നീട്ടാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. മാർച്ചിലെ അവസാന പ്രവൃത്തി ദിനത്തിൽ തന്നെ സ്കൂൾ മധ്യ വേനലവധിക്കായി അടക്കും. 210 അധ്യയന ദിനങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ വിദ്യാഭ്യാസ കലണ്ടറിൽ മാറ്റം വരുത്തും.
ഇതനുസരിച്ച് 205 പ്രവൃത്തിദിനങ്ങളായിരിക്കും ഉണ്ടാവുക. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടന യോഗത്തിലാണ് തീരുമാനം. അധ്യയന ദിവസങ്ങളുടെ എണ്ണം ഏകപക്ഷീയമായി വർധിപ്പിക്കുകയും ഏപ്രിലിലേക്ക് നീട്ടുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പിൻറെ നടപടിക്കെതിരെ അധ്യാപക സംഘടനകൾ പരസ്യമായി രംഗത്തു വന്നിരുന്നു.
നേരത്തെ സ്കൂളുകൾക്ക് 210 അധ്യയന ദിനങ്ങൾ നിശ്ചയിച്ച് വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കിയിരുന്നു. ആദ്യമായി സ്കൂളുകൾ മധ്യവേനലവധിക്ക് അടക്കുന്നത് മാർച്ചിലെ അവസാന പ്രവൃത്തിദിനത്തിൽനിന്ന് ഏപ്രിൽ ആറിലേക്ക് മാറ്റാനും തീരുമാനിച്ചു. ഇതിലാണ് മാറ്റം വരുത്താൻ തീരുമാനിച്ചത്.