Uncategorized
കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിൽ മുഖ്യപ്രതി പൊന്നാമറ്റം വീട്ടിൽ ജോളി എന്ന ജോളിയമ്മ ജോസഫിന്റെ(47) ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) തിങ്കളാഴ്ച പരിഗണിക്കും.
പ്രതിഭാഗം അഭിഭാഷകൻ സമർപ്പിക്കുന്ന ജാമ്യാപേക്ഷയ്‌ക്കെതിരേ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സുജയ സുധാകരൻ തടസ്സഹർജി നൽകും. അതേസമയം കൊലപാതക പരമ്പരയിൽ മൂന്നാമതായി രജിസ്റ്റർ ചെയ്ത ആൽഫൈൻ വധക്കേസിൽ ജോളിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. സിലി വധക്കേസിലും അറസ്റ്റ് ചെയ്യപ്പെട്ട രണ്ടാംപ്രതി മാത്യുവിനെയും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.
തിരുവമ്പാടി സി.ഐ. സാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജില്ലാജയിലിലെത്തി ജോളിയുടെ ഔപചാരിക അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തിയേക്കും. തുടർന്ന് പ്രൊഡക്‌ഷൻ വാറൻറ് വാങ്ങി പ്രതിയെ താമരശ്ശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡി അപേക്ഷ സമർപ്പിക്കും.സിലി വധക്കേസിൽ നവംബർ നാലുവരെയാണ് ജോളിയുടെ റിമാൻഡ് കാലാവധി. ഇതിനകം പതിനഞ്ചുദിവസമാണ് ജോളി പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞത്.
ഷാജു-സിലി ദമ്പതിമാരുടെ മകൾ ആൽഫൈൻ 2014 മേയ് മൂന്നിന് മാങ്കാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരിച്ചത്. സയനൈഡ് ഉള്ളിൽച്ചെന്ന് കുട്ടി അവശനിലയിലായ ദിവസം അവൾക്ക് നൽകാൻ ഷാജുവിന്റെ സഹോദരിയുടെ കയ്യിൽ ഇറച്ചിക്കറിയിൽ മുക്കിയ ബ്രെഡ് ജോളി കൊടുക്കുന്നത് കണ്ടെന്ന് സിലിയുടെ മകൻ ഉൾപ്പെടെയുള്ളവർ മൊഴിനൽകിയിരുന്നു.
മഞ്ചാടിയിൽ മാത്യു കൊല്ലപ്പെട്ട് ഒരാഴ്ചയ്കുശേഷമായിരുന്നു ആൽഫൈനിന്റെ ദുരൂഹമരണം. ഈ കേസിൽ ജോളിക്ക് പുറമേ ജോളിക്ക് സയനൈഡ് എത്തിച്ചുനൽകിയ കക്കാവയൽ മഞ്ചാടിവീട്ടിൽ എം.എസ്.മാത്യു എന്ന ഷാജി(44), മാത്യുവിന് സയനൈഡ് നൽകിയ ജുവലറി ജീവനക്കാരൻ താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയിൽ മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാർ(48) എന്നിവരും പ്രതികളാണ്.
Comments