കെ എസ് ആർ ടി സി സ്വിഫ്റ്റിൽ ഡ്രൈവർമാരായി വനിതകളെ നിയമിക്കുന്നു
കെ എസ് ആർ ടി സി സ്വിഫ്റ്റിൽ ഡ്രൈവർമാരായി വനിതകളെ നിയമിക്കുന്നു. തിരുവനന്തപുരം നഗരത്തിലോടുന്ന വൈദ്യുതബസുകളിലേക്കാകും നിയോഗിക്കുക. 400 ഡ്രൈവർമാരുടെ ഒഴിവുകളാണുള്ളത്. വനിതകൾക്കുശേഷമുള്ള ഒഴിവുകൾ പുരുഷന്മാർക്ക് നൽകും. കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ എത്തുന്ന വൈദ്യുതബസുകളിലേക്കാണ് പുതിയ ഡ്രൈവർമാരെ വേണ്ടത്. ഒമ്പതുമീറ്റർ നീളമുള്ള ചെറിയ ബസുകളാണ് നഗരത്തിൽ ഉപയോഗിക്കുന്നത്.
മാതൃസ്ഥാപനമായ കെ എസ് ആർ ടി സി വനിതാ കണ്ടക്ടർമാർ ഏറെയുണ്ടെങ്കിലും ഡ്രൈവർമാർ കുറവാണ്. കർശനവ്യവസ്ഥകളോടെയാണ് നിയമനം. രാവിലെ അഞ്ചുമുതൽ രാത്രി പത്തുവരെ വിവിധ ഡ്യൂട്ടികളിൽ ജോലിചെയ്യേണ്ടിവരും. ഹെവി ഡ്രൈവിങ് ലൈസൻസുള്ളവർക്കും ഹെവി ലൈസൻസിനായി അപേക്ഷിച്ചിട്ടുള്ളവർക്കും നിയമനസാധ്യതയുണ്ട്. ഹെവി ലൈസൻസില്ലാത്തവർക്ക് കെ എസ് ആർ ടി സി ഒരുമാസം പരിശീലനം നൽകും. ഇത്തരത്തിൽ നിയമനം നേടുന്നവർ 12 മാസം തുടർച്ചയായി ജോലിചെയ്യണം. മാസം കുറഞ്ഞത് 16 ഡ്യൂട്ടി നിർബന്ധമാണ്. ജോലിയിൽ പ്രവേശിക്കുമ്പോൾ 30,000 രൂപ സുരക്ഷാനിക്ഷേപം നൽകണം. മാസം മിനിമം ഡ്യൂട്ടി ചെയ്യാത്തവരിൽനിന്ന് ഈ തുക നഷ്ടപരിഹാരമായി ഈടാക്കും. ഒരുമാസത്തെ പരിശീലനത്തിനുശേഷം ഹെവി ലൈസൻസ് നേടാൻ കഴിയാത്തവർക്കും സുരക്ഷാനിക്ഷേപം നഷ്ടമാകും.
എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും അലവൻസുകളും ലഭിക്കും. അധികം ജോലിചെയ്യുന്ന ഒാരോ മണിക്കൂറിനും 130 രൂപ വീതം ലഭിക്കും. ബസ് വൃത്തിയായി സൂക്ഷിക്കുക, യാത്രക്കാരോട് മാന്യമായി പെരുമാറുക, ടയർ പഞ്ചറായാൽ മാറ്റിയിടാൻ കണ്ടക്ടറെ സഹായിക്കുക തുടങ്ങി കർശനവ്യവസ്ഥകളോയാണ് നിയമനം. യാത്രക്കാരോട് മോശമായി പെരുമാറിയെന്ന് കണ്ടെത്തിയാൽ നോട്ടീസ് നൽകാതെ പിരിച്ചുവിടും.
അതേസമയം, നിയമനരീതി സുതാര്യമല്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനെ ഒഴിവാക്കി സി.എം.ഡിക്കാണ് തിരഞ്ഞെടുക്കൽ ചുമതല നൽകിയിട്ടുള്ളത്.