കെ വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി
ഗവണ്മെന്റ് കോളേജില്‍ ഗെസ്റ്റ് ലക്ചറര്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി മഹാരാജാസ് കോളേജിന്റെ പേരില്‍ തയ്യാറാക്കിയ വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി. അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റാണ് കൊച്ചി പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്ന് അന്വേഷണം സംഘം കണ്ടെത്തിയത്. അട്ടപ്പാടി ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിൽ ഗൂഗിളിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രിന്റ് കണ്ടെത്തിയത്.
സൈബര്‍ വിദഗ്ധന്റെ സഹായത്തോടെയായിരുന്നു പരിശോധന. കഫേ നടത്തുന്നവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് നശിപ്പിച്ചുവെന്നായിരുന്നുവിദ്യ നേരത്തെ പൊലീസിന് നല്കിയ മൊഴി. അഭിമുഖം നടത്തിയ അധ്യാപിക സംശയം ഉന്നയിച്ചതോടെ അട്ടപ്പാടി ചുരത്തില്‍ വെച്ചാണ് സര്‍ട്ടിഫിക്കറ്റ് കീറിയെറിയുകയായിരുന്നു എന്നാണ് വിദ്യ പറഞ്ഞത്. ഫോണിലാണ് ഇത് നിര്‍മ്മിച്ചതെന്നും പറഞ്ഞിരുന്നു.
വിദ്യയുടെ ഫോണില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതിന്റെ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ മറ്റ് വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതായതോടെ ഗൂഗിളിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലാരിവട്ടത്തെ കഫേയില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തിയത്. മഹാരാജാസ് കോളേജിൽ 2018 – 19 കാലയളവിൽ അധ്യാപന പരിചയം നേടിയെന്നായിരുന്നു വ്യാജ രേഖ.