കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ സമയക്രമം പുറത്തുവിട്ടു
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ സമയക്രമം പുറത്തുവിട്ടു. തിങ്കളാഴ്ച കാസർകോട്ടേക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവ്വീസ് ഉണ്ടായിരിക്കില്ല. ആഴ്ചയിൽ ആറ് ദിവസമാണ് സർവ്വീസ്. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്നും സര്‍വ്വീസ് തുടങ്ങും.
ആദ്യ വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് ഇല്ലാത്തതിന് എതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവെ അറിയിച്ചെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ആദ്യ വന്ദേ ഭാരതിലും സ്റ്റോപ് അനുവദിക്കുന്നതിനായി തുടർന്നും ശ്രമം നടത്തുമെന്നും എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
രണ്ടാം വന്ദേഭാരത് ഉദ്ഘാടനം ഇത്തവണ കാസർകോട് നിന്നാണ്. ആദ്യത്തെ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. രണ്ടാം വന്ദേഭാരത് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഫ്ലാഗ് ഓഫ് ചെയ്യും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അതേസമയം കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. 7.30 മണിക്കൂർ കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തിയത്. വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് രാത്രി 11.35 നാണ് കാസർകോട് എത്തിച്ചേര്‍ന്നത്.