കൊല്ലം പിഷാരികാവ്കാളിയാട്ട മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി:കൊല്ലം പിഷാരികാവ്കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ്കാളിയാട്ട മഹോത്സവത്തിന് ഭക്തജനങ്ങളുടെ അമ്മേ ശരണം വിളികളോടെയാണ് കൊടിയേറിയത്. കാലത്ത് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിച്ച് പുണ്യാഹത്തിനു ശേഷമായിരുന്നുകൊടിയേറ്റം നടന്നത്. 45 കോൽ നീളമുള്ള മുളയിൽ ഭക്തൻമാർ നേർച്ച പ്രകാരം സമർപ്പിച്ച 21 മുഴം കൊടിക്കൂറയാണ് കൊടിയേറ്റത്തിന് ഉപയോഗിച്ചത്.
തുടർന്ന് കാഴ്ചശീവേലി നടന്നു. കൊല്ലം കൊണ്ടാടും പടി ക്ഷേത്രത്തിൽ നിന്നും ആദ്യ വരവ് ക്ഷേത്രത്തിലെത്തിേ ചേർന്നതോടെ ക്ഷേത്രപരിസരം ഭക്തിയിലാറാടി. കുന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്തു കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നു ഭക്തി സാന്ദ്രമായ വരവുകൾ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.
ഇന്ന് വൈകീട്ട് കാഴ്ചശീവേലിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ നിരവധി വാദ്യകലാകാരൻമാർ അണിനിരക്കും. ദീപാരാധനക്ക് ശേഷം സോപാന സംഗീതം. 6.45 മുതൽ കമലിൻ മാക്സ് വെൽ അവതരിപ്പിക്കുന്ന വയലിൻ സോളോ, രാത്രി 7 മണി കൊല്ലം യേശുദാസ് നയിക്കുന്ന ശ്രുതിമധുരം ഗാനമേളയും ഉണ്ടായിരിക്കും.