ജവാന് റമ്മിന്റെ ഉത്പാദനം വരുന്ന ബുധനാഴ്ച മുതല്‍ വര്‍ധിപ്പിക്കും
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ‘ജവാന്’ റമ്മിന്റെ ഉത്പാദനം വരുന്ന ബുധനാഴ്ച മുതല്‍ വര്‍ധിപ്പിക്കും. നിലവിൽ ഉത്പാദിപ്പിക്കുന്ന പ്രതിദിനം 8000 കെയ്സ് 12,000 ആയിട്ട് വര്‍ധിക്കും. പ്രതിദിനം നാലായിരം കെയ്സ് അധികം.ഉത്പാദന ലൈനുകളുടെ എണ്ണം നാലിൽനിന്ന് ആറാക്കി ഉയർത്തിയതോടെയാണ് അധികം ലിറ്ററുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നത്.
മദ്യം നിർമ്മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) സംഭരണം നിലവിലെ 20 ലക്ഷം ലീറ്ററിൽനിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയർത്താൻ അനുമതി തേടി ജവാൻ റമ്മിന്റെ ഉത്പാദകരായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡ് സർക്കാരിനു കത്തു നൽകിയിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ പ്രതിദിനം 15,000 കേയ്സ് മദ്യം ഉത്പാദിപ്പിക്കാൻ കഴിയും.
മൂന്നു മാസത്തിനകം ജവാന്റെ അര ലീറ്ററും ജവാൻ പ്രീമിയവും പുറത്തിറക്കാൻ ആലോചിക്കുന്നതായി കമ്പനി അധികൃതർ പറഞ്ഞു. ഒരു ലീറ്റർ കുപ്പിയാണ് ഇപ്പോൾ വിപണിയിലുള്ളത്. പുതുതായി ആരംഭിച്ച രണ്ടു ലൈനുകളിലേക്ക് ബ്ലൻഡിങ് ലൈനുകൾ കൂട്ടിച്ചേർക്കുന്ന ജോലി ബുധനാഴ്ച പൂർത്തിയാകും. 1.5 ലക്ഷം കെയ്സ് ജവാൻ റമ്മാണ് പ്രതിമാസം വിൽക്കുന്നത്.