KERALA
വാകേരിയിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

വയനാട്: വയനാട് വാകേരിയിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിയിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി പിഴയിട്ടാണ് ഹൈക്കോടതി തള്ളിയത്.
ഒരു മനുഷ്യജീവനാണ് നഷ്ടമായതെന്നും അത് എങ്ങനെ വില കുറച്ചുകാണുമെന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. അനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്യൂണിറ്റി നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് ആശിഷ് കെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് 25,000 രൂപ പിഴ ചുമത്തി തള്ളിയത്.

വാകേരിയില്‍ യുവാവിനെ കൊന്ന കടുവയ്ക്കായി തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത്. ഡിസംബര്‍ 10നാണ് ചീഫ് ലൈഫ് വൈല്‍ഡന്‍ നരഭോജി കടുവയെ പിടികൂടാനായില്ലെങ്കില്‍ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ടത്.
Comments