തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വർധിപ്പിച്ചു
സർക്കാർ ഗവർണർ പോര് തുടരുന്നതിനിടെ തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ വർധിപ്പിച്ചു. രാജ്ഭവൻ പരിസരത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാർ തുടങ്ങിയ പ്രദേശങ്ങളിൽ വാഹനങ്ങൾ പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്. ഗവർണർക്കെതിരായ സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികൾ നടക്കുന്നതിനാൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായാണ് സുരക്ഷ വർദ്ധിപ്പിച്ചത്.
ധനമന്ത്രിയെ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി വിവാദമായതിന് പിന്നാലെയാണ് രാജ്ഭവന്‍റെ സുരക്ഷ ശക്തമാക്കുന്നത്. യുപി പരാമർശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.
ഇക്കഴിഞ്ഞ 18 ന് കേരള സര്‍വ്വകലാശാലയെ പരിപാടിക്കിടെ നടത്തിയ ഈ പ്രസംഗമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാൽ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.