ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി വേണമെന്ന് അമ്മ ശ്രീലത
മേപ്പയ്യൂർ : കൂനം വെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി വേണമെന്ന് അമ്മ ശ്രീലത ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റൂറല്‍ എസ്‍പിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇന്നലെയും എസ്‍പിയെ നേരിട്ട് പോയി കണ്ടിരുന്നെന്നും ശ്രീലത പറഞ്ഞു. മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം. മുന്‍പും മകന്‍ വീട്ടില്‍ നിന്ന് പോയി തിരികെ വന്നിട്ടുള്ളതിനാല്‍ ഇത്തവണയും തിരിച്ചുവരുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നും അമ്മ ശ്രീലത പറഞ്ഞു. ജൂണ്‍ ആറിനാണ് മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതാവുന്നത്.
ദീപക്കിനെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ്സെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ജൂലൈ 17 ന് തിക്കോടി കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ദീപക്കിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടംനടത്തി വീട്ടിൽ സംസ്ക്കരിക്കുകയാണ് ചെയ്തത്. ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഡിഎന്‍എ പരിശോധനയക്കായി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു. എന്നാൽ മരണപ്പെട്ട യുവാവിന്റെ ഡിഎന്‍എ പരിശോധനാ ഫലം ദീപക്കിന്റെതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ദീപക്കിനെ കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി എം മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു യോഗത്തിൽ എൻ.എം ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു ലോക്കൽ സെക്രട്ടറി കെ.രാജീൻ, എൻ എം.കുഞ്ഞിക്കണ്ണൻ, എ.സി. അനൂപ് എന്നിവർ സംസാരിച്ചു.
ഇതിനിടെയാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ കാണാതായത് ജൂലൈ ആറിനാണ്. ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയവര്‍ ഇര്‍ഷാദ് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ചാടിയെന്ന വിവരം പൊലീസിന് നല്‍കി. പ്രതികളുടെ ടവര്‍ ലൊക്കേഷനും ഈ പ്രദേശത്ത് തന്നെയെന്ന് പൊലീസ് കണ്ടെത്തി. അങ്ങനെയാണ് എലത്തൂര്‍ പൊലീസുമായി ചേര്‍ന്ന് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് ദീപക്കിന്‍റേതെന്ന പേരില്‍ സംസ്കരിച്ച മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ പൊലീസ് പരിശോധിച്ചത്. ഈ ചിത്രത്തിന് സാമ്യം കൂടുതല്‍ ഇര്‍ഷാദുമായെന്ന് വിവരം കിട്ടി. അതിനിടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളിന്‍റെ ഡിഎന്‍എ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നു. അതുപ്രകാരം കണ്ടെത്തയത് ദീപക്കിന്‍റെ മൃതദേഹമല്ലെന്ന് വ്യക്തമായി. ഈ ഡിഎൻഎയുമായി ഇർഷാദിന്‍റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരിച്ചത് ഇര്‍ഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.