KERALA
നടിയെ ആക്രമിച്ച കേസ്; ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

നടിയെ ആക്രമിച്ച കേസിൽ പൊലീസ് ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
തെളിവായ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. സെൻട്രൽ ഫോറൻസിക് ലാബാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് വിചാരണക്കോടതി ഇന്ന് പരിഗണിക്കും.
കേസിൽ തട്ടിക്കൊണ്ടു പോയ മുഴുവൻ പ്രതികളെയും കഴിഞ്ഞ ദിവസത്തെ വിസ്താരത്തിനിടെ ആക്രമണത്തിന് ഇരയായ നടി തിരിച്ചറിഞ്ഞിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ പ്രതികൾ ഉപയോഗിച്ച വാഹനവും കോടതി പരിസരത്തുവച്ചു കേസിലെ മുഖ്യസാക്ഷിയായ നടി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇരയുടെ സ്വകാര്യതയെ മാനിച്ച് അടച്ചിട്ട കോടതി മുറിയിലാണ് വനിതാ ജഡ്ജി ഹണി എം.വർഗീസ് സാക്ഷി വിസ്താരം നടത്തുന്നത്. നടൻ ദിലീപ്, മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി), മാർട്ടിൻ ആന്റണി, പ്രദീപ്, സനൽകുമാർ, മണികണ്ഠൻ, വിജീഷ്, സലീം, ചാർലി തോമസ്, വിഷ്ണു എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.
Comments