നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റുഗാർഡ് ഹെലികോപ്ടർ തകർന്നുവീണ സംഭവത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് തുടങ്ങും
നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റുഗാർഡ് ഹെലികോപ്ടർ തകർന്നുവീണ സംഭവത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് ആരംഭിക്കും. തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്ടർ പരിശോധിക്കും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും സംഭവത്തിൽ റിപ്പോർട് തേടിയിട്ടുണ്ട്. റൺവേയിൽ നിന്ന് ഉയർന്ന് പൊങ്ങിയശേഷം വശങ്ങളിലേക്കുളള ബാലൻസ് തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശീലന പറക്കലിനിടെയാണ് റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്.
മൂന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാൻഡൻറും മലയാളിയുമായ വിപിനാണ് ഹെലികോപ്ടർ പറത്തിയത്. കമാണ്ടൻറ് സി.ഇ.ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്ല എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരിൽ സുനിൽ ലോട്‌ലക്ക് അപകടത്തിൽ പരിക്കേറ്റു. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ഹെലികോപ്റ്റർ ക്രൈൻ ഉപയോഗിച്ച് ഉയർത്തി മാറ്റിയ ശേഷമാണ് തുറന്നു.