പണിമുടക്ക്: ഹാർബറുകളും ചെറുകിട ഫിഷ് ലാൻഡിങ് സെൻററുകളും അനുബന്ധ മേഖലകളും നിശ്ചലമാകും
ബേപ്പൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മത്സ്യമേഖല സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സംസ്ഥാനതലത്തിൽ നടക്കുന്ന പണിമുടക്കിൽ ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ ബേപ്പൂർ, ചാലിയം, വെള്ളയിൽ, പുതിയാപ്പ, കൊയിലാണ്ടി, വടകര എന്നീ ഹാർബറുകളും ചെറുകിട ഫിഷ് ലാൻഡിങ് സെൻററുകളും അനുബന്ധ മേഖലകളും നിശ്ചലമാകും.
മത്സ്യ മാർക്കറ്റുകളിലെ ചെറുകിട മീൻകച്ചവടങ്ങളും ഭാഗികമായി സ്തംഭിക്കാൻ ഇടയുണ്ട്. മീൻപിടുത്ത ബോട്ടുകളും വള്ളങ്ങളും കടലിൽ പോകില്ല. അനുബന്ധമേഖലകളായ ഐസ് കമ്പനികൾ, സംസ്കരണ യൂനിറ്റുകൾ, യന്ത്രപ്പണിശാലകൾ, മീൻപിടുത്ത ഉപകരണങ്ങൾ വിൽക്കുന്ന കടകൾ എന്നിവ തുറക്കില്ല. പ്രതിഷേധ പണിമുടക്കിൽ ബോട്ട് ഉടമകളും തരകൻമാരും ട്രേഡ് യൂനിയനുകളും ഹാർബറിലെ അനുബന്ധ തൊഴിലാളികളും പങ്കെടുക്കും. ഉൾനാടൻ ജലാശയങ്ങളിൽനിന്ന് മീൻപിടുത്തം നടത്തുന്നവരും പണിമുടക്കുമെന്നാണ് സൂചന.
ഒമ്പത് തീരദേശ ജില്ലകൾ കേന്ദ്രീകരിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മീൻപിടുത്ത യാനങ്ങൾക്ക് നൽകുന്ന ഇന്ധനത്തിന് ചുമത്തുന്ന റോഡ് സെസും നികുതികളും ഒഴിവാക്കുക, ഇന്ധന സബ്സിഡി നൽകുക, യാനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ ഭീമമായ ലൈസൻസ് ഫീസ് വർധന പിൻവലിക്കുക, 12-15 വർഷം പഴക്കമുള്ള മരം, ഇരുമ്പുബോട്ടുകളുടെ രജിസ്ട്രേഷൻ പുതുക്കിനൽകുക, കേരള മത്സ്യവിപണന പരിപാലന നിയമം പിൻവലിക്കുക, ഫിഷിങ് റെഗുലേഷൻ ആക്ട് ഭേദഗതി പരിപൂർണമായും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.