Uncategorized

പാതയോരത്തെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ സമിതികളെ നിയോഗിച്ചു

റോഡുകളിലെ അനധികൃത ഫ്‌ളക്സ് ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കാന്‍ സര്‍ക്കാര്‍ സമിതികളെ നിയോഗിച്ചു. പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സമിതികളെ നിയോഗിക്കുന്നതിന് ഉത്തരവിറക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയിൽ പറഞ്ഞു. അനധികൃത ഫ്‌ളക്സ് ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയിട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി അറിയിച്ചത്.

പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. റോഡുകളിലും നടപ്പാതകളിലും സ്ഥാപിച്ച അനധികൃത ബോര്‍ഡുകളും കൊടികളും മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഇക്കാര്യം അമിക്കസ് ക്യൂറിയും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അനധികൃത ഫ്‌ലക്‌സുകളും ബോര്‍ഡുകളും മറ്റും നീക്കം ചെയ്യാന്‍ നിരന്തരം കോടതി ഉത്തരവിട്ടിരുന്നു.

എന്നിട്ടും പലയിടങ്ങളിലും നടപടികളുണ്ടാകുന്നില്ലെന്ന പരാതി നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് പ്രദേശിക ജില്ലാ സമിതികള്‍ക്ക് രൂപം നല്‍കാനുള്ള കോടതി ഉത്തരവുണ്ടായത്. കേസ് വീണ്ടും പരിഗണിക്കുന്ന കാലയളവിനിടെ അനധികൃത ബോര്‍ഡുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്കെതിരെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഹര്‍ജി ഡിസംബര്‍ 20 ന് വീണ്ടും പരിഗണിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button