KERALAMAIN HEADLINES

പേപ്പട്ടികളെയും ആക്രമണകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാന്‍ അടിയന്തര അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

പേപ്പട്ടികളെയും ആക്രമണകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാന്‍ അടിയന്തര അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. പ്രാദേശികപ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതിനാല്‍ ഇത്തരം കേസുകള്‍ അതാത് ഹൈക്കോടതിയിലാണ് ഉന്നയിക്കേണ്ടതെന്ന് നിര്‍ദേശിച്ചാണ് ഹര്‍ജി തള്ളിയത്. അനുബന്ധ ഹര്‍ജികളില്‍ അടുത്ത ഫെബ്രുവരിയില്‍ വാദം കേള്‍ക്കാമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

പരാതിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം, ഏഴ് വര്‍ഷത്തിനിടെ ഉണ്ടായ തെരുവ് നായ ആക്രമണങ്ങളുടെ കണക്ക് മൃഗക്ഷേമ ബോര്‍ഡ് സമര്‍പ്പിക്കണം, തെരുവ് നായ ആക്രമണങ്ങള്‍ നേരിടാനുള്ള നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കണം, ജസ്റ്റിസ് സിരിജഗന്‍ റിപ്പോര്‍ട്ടിനോട് എതിര്‍പ്പുള്ളവര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം എന്നീ നിര്‍ദേശങ്ങളും സുപ്രീം കോടതി നല്‍കി.
തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാന്‍ കുടുംബശ്രീക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേകാനുമതി ഹര്‍ജി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

തെരുവ്‌നായ ആക്രമണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് ഗോപിനാഥ് മേനോന്‍ എന്നിവരുടെ ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ വി ചിദംബരേഷ് ചൂണ്ടിക്കാട്ടി. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button