ബലാത്സംഗ കേസിൽ ഡി എൻ എ പരിശോധനക്ക് പ്രതിയുടെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി
ബലാത്സംഗ കേസിൽ ഡി.എൻ.എ പരിശോധനക്ക് പ്രതിയുടെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി. ആവശ്യമെങ്കിൽ ഇരയുടേയും പ്രതിയുടേയും ഡി എൻ എ പരിശോധന നടത്താൻ ക്രമിനൽ നടപടി ചട്ടത്തില്‍ സാധ്യമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പത്തനംതിട്ട സ്വദേശി അനു എന്ന ദാസ് പതിനഞ്ചുകാരിയുടെ കുഞ്ഞിന്‍റെ പിതൃത്വം തെളിയിക്കാൻ രക്ത സാമ്പിൾ ശേഖരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്.
1997ൽ സ്വന്തം വീട്ടിലടക്കം എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഹരജിക്കാരൻ. പ്രതിയുടെ ഡി എൻ എ പരിശോധനക്ക് രക്ത സാമ്പിൾ ശേഖരിക്കാനും ലൈംഗീക ശേഷി പരിശോധന നടത്താനുമുള്ള പൊലിസിന്‍റെ ആവശ്യം വിചാരണ കോടതി അനുവദിച്ചിരുന്നു. ഇത്തരത്തിൽ ഉത്തരവിടാൻ വിചാരണ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.