മോൻസൺ മാവുങ്കലിന്‍റെ വീട്ടിലെ പുരാവസ്തുക്കളെന്ന് അവകാശപ്പെട്ട ശിൽപങ്ങൾ ഉടമസ്ഥന് വിട്ട് നൽകാൻ കോടതി ഉത്തരവ്
കൊച്ചി : മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പുരാവസ്തുക്കൾ എന്നപേരിൽ സൂക്ഷിച്ച ശിൽപങ്ങൾ അടക്കം ഉടമസ്ഥന് വിട്ട് നൽകാൻ എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ശിൽപങ്ങളുടെ ഉടമ സന്തോഷ് നൽകിയ ഹർജിയിൽ ആണ് നടപടി. 900 സാധനങ്ങൾ ആണ് വിട്ടുകൊടുക്കേണ്ടത്.
മോശയുടെ അംശവടി, നൈസാമിന്‍റെ വാൾ, എന്നപേരിൽ സൂക്ഷിച്ച വസ്തുകൾ അടക്കം ആണ് വിട്ട് കൊടുക്കുക . 2കോടി രൂപയ്ക്ക് തതുല്യമായ ബോണ്ട് കെട്ടിവെക്കാനും ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശമുണ്ട്.
മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തുക്കളെല്ലാം വ്യാജമാണെന്ന് സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ പുറത്തു വന്നിരുന്നു. അമൂല്യമെന്നും വർഷങ്ങളുടെ പഴക്കമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ടിപ്പുവിന്‍റെ സിംഹാസനവും ശിവന്‍റെ വെങ്കല വിഗ്രവുമെല്ലാം പുരാസവസ്തുവല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
അമൂല്യമെന്ന് അവകാശപ്പെട്ടതിനെല്ലാം പത്ത് വർഷത്തെ പഴക്കം പോലുമില്ല. പുരാവസ്തുവകുപ്പ് ക്രൈം ബ്രാഞ്ചിന് നൽകിയ 35 പേജുള്ള റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. മോൺസൺ വീമ്പിളിക്കി കാണിച്ചിരുന്ന വസ്തുക്കളുടെയെല്ലാം പടങ്ങളടക്കം ചേർത്താണ് റിപ്പോർട്ട്. ശാസ്ത്രീയപരിശോധന നടത്തിയാണ് പുരാവസ്തുവകുപ്പ് റിപ്പോട്ട് തയ്യാറാക്കിയത്.