രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കാൻ കർമ്മ പദ്ധതിയുമായി സംസ്ഥാന സർക്കാർ
തെരുവ് നായ പ്രശ്നത്തിന് പരിഹാരം കാണാൻ നടപടിയുമായി സർക്കാർ. തെരുവ് നായകൾ കൂടുതലുളള പ്രദേശങ്ങൾ, ആക്രമണം സ്ഥിരമായ മേഖലകൾ എന്നിവ കണ്ടെത്തി ഹോട്ട്സ്പോട്ടുകൾ തയാറാക്കാൻ കർമ പദ്ധതിക്ക് രൂപം നൽകി. മനുഷ്യരെയും വളർത്ത് മൃഗങ്ങളേയും ആക്രമിച്ച വിവരങ്ങൾ പ്രത്യേകം ശേഖരിക്കും . വളർത്ത് മൃഗങ്ങളെ ആക്രമിച്ച വിവരം മൃഗ സംരക്ഷണ വകുപ്പ് ശേഖരിക്കും. മനുഷ്യരെ ആക്രമിച്ച വിവരങ്ങൾ ആരോഗ്യവകുപ്പും ശേഖരിക്കും. രണ്ടും ചേർത്ത് ഹോട്ട്സ്പോട്ടുകൾ തദ്ദേശ വകുപ്പ് തയ്യാറാക്കും. ഓരോ ഹോട്ട്സ്പോട്ടിലും തെരുവുനായ് ശല്യത്തിന് കാരണം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താനാണ് ശ്രമം.
മൃഗ സംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഈ വർഷം ഓഗസ്റ്റ് 22 വരെ സംസ്ഥാനത്ത് 43,571 വളർത്ത് മൃഗങ്ങളെ തെരുവുനായ ആക്രമിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രം ശരാശരി 5000 വളർത്തു മൃഗങ്ങൾക്ക് ആണ് നായ്ക്കളുടെ കടിയേറ്റത്.