വാഹനങ്ങളുടെ പൊളിക്കൽ കാലാവധി സാധാരണക്കാരെ പരിഗണിക്കാതെ – മന്ത്രി
കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ച വാഹന പൊളിക്കൽ നയം അപ്രായോഗികവും അശാസ്ത്രീയവും ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. വാണിജ്യ വാഹനങ്ങൾ 15 വർഷത്തിലധികം സർവീസ് നടത്താൻ പാടില്ല എന്ന നയം കേരളത്തിൽ അപ്രായോഗികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“മലിനീകരണമാണ് പ്രശ്നമെങ്കിൽ മലിനീകരണം കുറയുന്ന രീതിയിൽ വാഹനങ്ങളെ ഹരിത ഇന്ധന ത്തിലേക്ക് പരിവർത്തനം ചെയ്യുവാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. എന്നാൽ വൻകിട വാഹന നിർമ്മാതാക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ കേന്ദ്ര നയം,” ആന്റണി രാജു പറഞ്ഞു.
കാലപ്പഴക്കം മാത്രമല്ല ഓടിയ കിലോമീറ്ററും കൂടെ പരിഗണിച്ചുവേണം പഴക്കം നിർണയിക്കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“സ്വകാര്യ വാഹനങ്ങൾക്ക് പരമാവധി 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. പുതിയ വാഹനം വാങ്ങുവാൻ ഭീമമായ തുക ചെലവഴിക്കാൻ സാധാരണക്കാർക്ക് കഴിയില്ല എന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണം,” മന്ത്രി പറഞ്ഞു.
സ്വന്തമായി ഒരു വാഹനം എന്ന സ്വപ്നം സഫലീകരിക്കാനുള്ള സാധാരണക്കാരുടെ ആഗ്രഹത്തിനു മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രനയം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ വാഹന പൊളിക്കൽ നയം എത്രയും പെട്ടെന്ന് പുനഃപരിശോധിക്കണമെന്നും വാഹന ഉടമകൾക്ക് പുതിയ വാഹനങ്ങൾ വാങ്ങുവാൻ സാവകാശം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.