വിമർശനാത്മകമായി ഗോൾവാൾക്കറും സവർക്കറും സിലബസിൽ വരുന്നതിൽ എന്താണ് തെറ്റ് – ശശി തരൂർ
കണ്ണൂർ സർവകലാശാലയിലെ വിവാദത്തിനിടയാക്കിയ സിലബസിനെ അനുകൂലിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വിമർശനാത്മകമായി ഗോൾവാൾക്കറും സവർക്കറും സിലബസിൽ ഉൾപ്പെടുന്നതിൽ തെറ്റില്ല. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ വായിക്കൂ എങ്കിൽ സർവകലാശാലയിൽ പോയിട്ട് കാര്യമില്ലെന്ന് തരൂർ പറഞ്ഞു.
സിലബസിൽ ഇത്തരം വിഷയങ്ങൾ ഉൾപ്പെടുത്തിയാൽ അധ്യാപകർ പഠിപ്പിക്കുമ്പോൾ വിദ്യാർഥികൾ ഇതൊക്കെ യാഥാർഥ്യമാണെന്ന് വിശ്വസിക്കും എന്നാണ് ചിലരുടെ ആശങ്ക. എന്നാൽ അധ്യാപകർക്ക് ഇത്തരത്തിലുള്ള സാഹചര്യം ഇല്ലാതാക്കാൻ ഉത്തരവാദിത്തമുണ്ട്.
സവർക്കറും ഗോൾവാൾക്കറും പുസ്തകം എപ്പോൾ എഴുതി, ആ സമയത്ത് ലോകത്ത് എന്തായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്, അവരങ്ങിനെ ആയിത്തീരാൻ കാരണമെന്ത്. എന്താണ് അവർ വിശ്വസിച്ചത് എന്നതൊക്കെ മനസ്സിലാക്കി വിമർശനാത്മകമായി പുസ്തകത്തെ മനസ്സിലാക്കുന്നതിൽ തെറ്റു കാണുന്നില്ല.
ഒരു യൂണിവേഴ്സിറ്റിക്കകത്ത് പല അഭിപ്രായങ്ങളും ഉണ്ടാകും. ഒരു പുസ്തകം ഒരു സർവകലാശാലയിൽ ഉണ്ടാകരുതെന്ന് പറയാൻ സാധിക്കില്ല. ആ പുസ്തകം മാത്രമായിരുന്നു സിലബസിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിൽ അത് ശരിയല്ല. പല പുസ്തകങ്ങൾക്കിടയിൽ ഈ പുസ്തകങ്ങളും ഉണ്ട്. വിദ്യാർഥികൾക്ക് എല്ലാം വായിക്കാം, എല്ലാം ചർച്ച ചെയ്യാം എന്നാണെങ്കിൽ അതാവാം ശശ തരൂർ അഭിപ്രായപ്പെട്ടു.