സിമന്റ്‌ വില കുതിച്ചുയരുന്നു ; നാലു‌ ദിവസത്തിനിടെ വര്‍ധിച്ചത് ചാക്കിന് 125 രൂപ

സംസ്ഥാനത്ത് സിമന്റ്‌ വില കുതിച്ചുയരുന്നു. നാലു‌ ദിവസത്തിനിടെ  ചാക്കൊന്നിന്‌ 125 രൂപയായി വർദ്ധിച്ചു. കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ സജീവമായ നിർമാണ മേഖലയെ സിമന്റ്‌ വില വർധന പ്രതിസന്ധിയിലാക്കി. കമ്പി, മെറ്റൽ തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾക്കു‌ പിന്നാലെയാണ്‌ സിമന്റ്‌ വിലയും ഉയർന്നത്‌. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും  ഇന്ധന വിലക്കയറ്റവുമാണ്‌  വില വർധിപ്പിക്കാൻ  കമ്പനികൾ  നൽകുന്ന  വിശദീകരണം.

ഈ വർഷം തുടക്കത്തിൽ 50 കിലോയുള്ള  ഒരു ചാക്ക് സിമന്റിന് 380 രൂപയായിരുന്നു ചില്ലറ  വില. ഫെബ്രുവരി അവസാനം മുതൽ കമ്പനികൾ  ഘട്ടംഘട്ടമായി വില  കൂട്ടി. മാസങ്ങളോളം 400 രൂപയായിരുന്നു‌ വില.  ശനിയാഴ്‌ച മുതലാണ്‌ വിലവർധന തുടങ്ങിയത്‌.

വിതരണക്കാർക്ക്‌ ലഭിച്ചിരുന്ന ഇളവുകൾ  കുറച്ചുനൽകിയതിനാലാണ്‌  വിലക്കയറ്റം വിപണിയിൽ അനുഭവപ്പെടാതിരുന്നത്‌. നിലവിലെ സ്റ്റോക്ക് പഴയ വിലയ്ക്ക് വിൽക്കുമെങ്കിലും മൂന്നു ദിവസത്തിനകം വിലവർധന വിപണിയിൽ പ്രതിഫലിക്കും. സ്വകാര്യ കമ്പനികൾ വില കൂട്ടുമ്പോൾ പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സും വില ഉയർത്താൻ നിർബന്ധിതരാകും.  നിലവിൽ 400 രൂപയാണ്‌ മലബാർ സിമന്റ്‌സിന്റെ വില.

Comments

COMMENTS

error: Content is protected !!