കുഴൽപണം കവർച്ച അന്വേഷണം നേതാക്കളിലേക്ക്
കൊടകരയില്‍ പ്രചാരണത്തിന് ചിലവഴിക്കാനായി കടത്തിയ കുഴല്‍പ്പണം കവര്‍ന്ന കേസ് നേതാക്കളിലേക്ക്. ബി.ജെ.പി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര് ഹരിയെയും മധ്യ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും ജില്ലാ ട്രഷറര്‍ സുജയ് സേനനെയും പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തു.
പുതിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ധര്‍മ്മരാജും യുവമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് സുനില്‍ നായിക്കും കാറില്‍ മൂന്നരക്കോടിയുണ്ടായിരുന്നെന്ന് കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. യുവമോര്‍ച്ച മുന്‍ ട്രഷററായ സുനില്‍ നായിക്കാണ് ധര്മ്മജന് വഴി പണം കൊടുത്തയച്ചത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സംസ്ഥാനത്തിനു പുറത്തു നിന്നാണ് പണം വന്നതെന്നും വ്യക്തമായി.
തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പ്പണമാണ് കൊടകരയില്‍ വച്ച് ഒരു സംഘം തട്ടിയെടുത്തത്. എന്നാല്‍ ഭൂമി ഇടപാടിന് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തുവെന്നായിരുന്നു ധര്‍മരാജിന്റെ പരാതി. എന്നാല്‍ പ്രതികളില്‍ നിന്ന് ഒരുകോടിയോളം കണ്ടെടുത്തതോടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. സർക്കാർ വീണ്ടും അധികാരമേറ്റതോടെ പുതിയ സംഘത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമായിരിക്കയാണ്.