കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും പ്രസ്തുത വാഹനത്തിൽ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി
കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും പ്രസ്തുത വാഹനത്തിൽ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് മാത്രമാണ് ലൈസൻസും പെർമിറ്റും റദ്ദാക്കുന്ന നടപടി സ്വീകരിക്കുന്നത്. എന്നാൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇപ്പോൾ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് കാർഡിനുപകരം എലഗന്റ് കാർഡുകൾ മെയ് മാസത്തിൽ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗവും, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നതും, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി മോട്ടോർ വാഹന നിയമപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്ന് മാസക്കാലയളവിൽ സ്പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഇതിനായി വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം വ്യാപക പരിശോധന നടത്തുന്നതിനുള്ള നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്തായ ‘വാഹനീയം’ ആലപ്പുഴ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നൂറു കണക്കിന് അപേക്ഷകരുടെ പരാതികൾ പരിഹരിച്ച ‘വാഹനീയം’ പരിപാടിയിൽ എ.എം.ആരിഫ് എം.പി, എച്ച്.സലീം എംഎൽഎ, തോമസ്.കെ.തോമസ് എംഎൽഎ, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ് എന്നിവരും ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് ഐപിഎസ്-ഉം പങ്കെടുത്തു.