സ്വപ്‌നാ സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുത്തയാള്‍ പിടിയിൽ
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുത്തയാള്‍ പഞ്ചാബില്‍ പിടിയിൽ. അമൃത്സര്‍ സ്വദേശി സച്ചിന്‍ ദാസിനെയാണ് കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. മുംബൈയിലെ ബാബാ സാഹേബ് അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയത്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിലെ ജോലിക്ക് വേണ്ടിയാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്. 3.18 ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു നിയമനം.
ഐടി വകുപ്പിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന നിയമനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹേബ് അംബേദ്കര്‍ ടെക്‌നോളിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയെന്ന തരത്തിലായിരുന്നു വ്യാജ രേഖകള്‍.
2009 മുതല്‍ 11 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ് രേഖ. ഐപിസി 198, 464, 468, 471 എന്നിവയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ ലംഘനവും ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്. രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് സര്‍വകലാശാലയില്‍ നേരിട്ടെത്തി പൊലീസ് പരിശോധന നടത്തിയതിന് പിന്നാലെയാണ് അമൃത്സർ സ്വദേശി പിടിയിലായത്.