പ്രകോപനപരമായ വസ്ത്രധാരണം സ്ത്രീത്വത്തെ അപമാനിക്കാന്‍ പുരുഷന് നല്കുന്ന ലൈസന്‍സല്ല: ഹൈക്കോടതി
സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ കോഴിക്കോട് സെഷൻസ് ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കം ചെയ്തു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നു എന്ന സെഷൻസ് കോടതി ഉത്തരവിലെ പരാമർശങ്ങളാണ് നീക്കിയത്.
പ്രകോപനപരമായ വസ്ത്രം ധരിച്ചുവെന്നത് സ്ത്രീത്വത്തെ അപമാനിക്കാൻ പുരുഷന് ലൈസൻസ് നൽകുന്നില്ല. പ്രായം കണക്കിൽ എടുത്ത് മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് കോടതി ശരിവെച്ചു. കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാരും ഇരയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി നടപടി.
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ നിരീക്ഷണം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി.
ഇരയുടെ വസ്ത്രധാരണം ഒരു സ്ത്രീയുടെ മാന്യതയെ അക്രമിച്ചു എന്ന കുറ്റത്തില്‍ നിന്ന് ഒരു പ്രതിയെ മോചിപ്പിക്കാനുള്ള നിയമപരമായ കാരണമായി കണക്കാക്കാനാവില്ല. ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മൗലിക അവകാശത്തിന്റേയും ഭാഗമാണ്. അതുകൊണ്ട് ഒരു സ്ത്രീ പ്രകോപനപരമായ വസ്ത്രം ധരിച്ചാലും അത് ഒരു പുരുഷന് അവളുടെ മാന്യതയെ അക്രമിക്കാനുള്ള ലൈസന്‍സായി കണക്കാക്കാനാകില്ല’, കോടതി വ്യക്തമാക്കി.
കേസിന്റെ അന്വേഷണം ഏതാണ്ട് അവസാനിച്ചതായി ഡിജിപി നേരത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പ്രതിയുടെ പ്രായവും കണക്കിലെടുത്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കി പ്രതിക്ക് അനുവദിച്ച മുന്‍കൂര്‍ജാമ്യം ശരിവെക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി.