ഇനിമുതൽ താമരശ്ശേരി ചുരത്തിൽ സഞ്ചാരികളിൽ നിന്ന് യൂസർഫീ ഈടാക്കാൻ തീരുമാനം
ഇനിമുതൽ താമരശ്ശേരി ചുരത്തിൽ സഞ്ചാരികളിൽ നിന്ന് യൂസർഫീ ഈടാക്കാൻ തീരുമാനം. ഫെബ്രുവരി ഒന്ന് മുതൽ വാഹനമൊന്നിന് ഇരുപത് രൂപവീതമാവും ഈടാക്കുക. ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ ക്യാമ്പയിനിന്റെ ഭാഗമായാണ് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ തീരുമാനം. പ്രകൃതിഭംഗി ആസ്വദിക്കാനായി ചുരത്തിൽ വാഹനങ്ങളിൽ വന്നിറങ്ങുന്ന സഞ്ചാരികളിൽ നിന്നാണ് യൂസർഫീ ഈടാക്കുക. ഇതിന്റെ ഭാഗമായി വ്യൂപോയന്റിലും മറ്റ് പ്രധാന ഭാഗങ്ങളിലും ഹരിതകർമസേനാംഗങ്ങളെ ഗാർഡുമാരായി ഏർപ്പെടുത്താൻ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
ഇത്തരത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്ന തുക ഹരിതകർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഉപയോഗിക്കും.
ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12-ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരം മാലിന്യനിർമാർജനത്തിന് വിശദമായ ഡി പി ആർ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.