വാളയാർ കേസിൽ സർക്കാർ അപ്പീൽ പോകും ; പ്രതികൾ ശിക്ഷിക്കപ്പെടാത്തത് ഗൗരവതരം
തിരുവനന്തപുരം> വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിച്ച കേസിൽ സര്‍ക്കാര്‍ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്‌തമാക്കി. വാളയാര്‍ കേസ് അട്ടിമറിച്ചെന്ന പ്രതിപക്ഷ ആരോപണം അടിസ്‌ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പീൽ അടക്കം കേസിന്‍റെ തുടര്‍ നടപടികൾക്ക് മികച്ച അഭിഭാഷകനെ നിയോഗിക്കുമെന്നുംപ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയത്. പ്രതികൾ ശിക്ഷിക്കപ്പെടാതിരുന്നത് അതീവ ഗൗരവതരമാണ്. കേസിൽ സിബിഐ വേണോ അതോ പുനരന്വേഷണം വേണോ എന്ന് പരിശോധിക്കാം. . കേസിൽ മനുഷത്വപരമായ സമീപനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
വാളയാറിൽ രണ്ട് പെൺകുട്ടികൾ ബാലാൽസംഗത്തിനിരയായി ആത്‌മഹത്യചെയ്‌ത കേസിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച വന്ന സാഹചര്യത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.