ഇത്തവണ കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് പിഷാരികാവിലമ്മയുടെ തിടമ്പേറ്റുക ഗജറാണി കളിപ്പുരയിൽ ശ്രീലകത്ത് ശ്രീദേവി
കൊയിലാണ്ടി: ഇത്തവണ കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് പിഷാരികാവിലമ്മയുടെ തിടമ്പേറ്റുക ഗജറാണി കളിപ്പുരയിൽ ശ്രീലകത്ത് ശ്രീദേവി. വടക്കെ മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് മൂന്നു വർഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീദേവി പിഷാരികാവിൽ തിടമ്പേറ്റുന്നത്.
24 മുതൽ 31 വരെയാണ് ഈ വർഷത്തെ കളിയാട്ട മഹോത്സവം. മാർച്ച്. 30 ന് വലിയ വിളക്ക് ദിവസവും 31 ന് കാളിയാട്ട ദിവസവുമാണ് സ്വർണ്ണ നെറ്റിപ്പട്ടം കെട്ടി നാന്ദകം എഴുന്നള്ളിക്കുക. മലബാറിൽ ഏറെ ആരാധകരുളുള്ള ലക്ഷണമൊത്ത ഗജറാണിയാണ് ശ്രീദേവി. പിഷാരികാവിലമ്മയുടെ തിടമ്പേറ്റുന്നത് ഭക്തജനങ്ങളും ആനപ്രേമികളും ഏറെ ഭക്തിയോടെയാണ് കാണുന്നത്.
കൊയിലാണ്ടിക്കാരുടെ സ്വകാര്യഅഹങ്കാരമാണ് ശ്രീദേവി. കേരളത്തിലെ ഒട്ടനവധി പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളിൽ ശ്രീദേവി തിടമ്പേറ്റിയിട്ടുണ്ട്. പൊതുവെ സൗമ്യസ്വഭാവക്കാരിയായ ശ്രീദേവി സ്വർണ്ണ നെറ്റിപ്പട്ടം തിടമ്പേറ്റുമ്പോൾ കുട്ടൻകുളങ്ങര ശ്രീനിവാസൻ, ശ്രീകൃഷ്ണപുരം വിജയ്, ചെത്തല്ലൂർ ദേവീദാസൻ, കൂറ്റനാട് വിഷ്ണു, ചെറുശ്ശേരി രാജ തുടങ്ങിയ ഗജവീരൻമാരും, പെരുമ്പറമ്പ് കാവേരിയും പറ്റാനകളാകും.