ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ-ഫോൺ യാഥാർത്ഥ്യമാകുന്നു
സംസ്ഥാനത്ത് 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയായ കെ-ഫോൺ യാഥാർത്ഥ്യമാകുന്നു.
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കെ-ഫോൺ ജൂൺ 5 ന് ഉദ്ഘാടനം ചെയ്യും. 20 ലക്ഷത്തോളം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാകും.
നിലവിൽ 18000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി.
ഇന്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച ഗവണ്മെന്റാണ് കേരളത്തിലുള്ളത്. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിയ്ക്കാൻ സാർവത്രികമായ ഇൻ്റർനെറ്റ് സൗകര്യം അനിവാര്യമാണ്. ജ്ഞാന സമ്പദ് വ്യവസ്ഥയിൽ ഊന്നുന്ന നവകേരള നിർമ്മിതിക്കായുള്ള പരിശ്രമത്തിനു അടിത്തറയൊരുക്കുന്ന പദ്ധതിയായി കെഫോൺ മാറും.
കെ ഫോൺ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റാണ്. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും ഇ- ഗവേർണൻസ് സാർവത്രികമാക്കുന്നതിനും പദ്ധതി സഹായകമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.