എഐ ക്യാമറ ഇടപാടില്‍ കെല്‍ട്രോണിന്റെ ഉപകരാർ സുതാര്യമാണെന്ന് റിപ്പോർട്ട്
എഐ ക്യാമറ ഇടപാടില്‍ കെല്‍ട്രോണിന്റെ ഉപകരാറുകൾ സുതാര്യമാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഡാറ്റാ സുരക്ഷ ഒഴികെ എല്ലാത്തിലും ഉപകരാര്‍ നല്‍കാന്‍ കെല്‍ട്രോണിന് അധികാരമുണ്ടെന്നാണ് മുഹമ്മദ് ഹനീഷ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇടപാടില്‍ ഉയര്‍ന്ന സംശയങ്ങള്‍ക്കോ ആരോപണങ്ങള്‍ക്കോ റിപ്പോര്‍ട്ടില്‍ വ്യക്തമായ മറുപടിയില്ല.
കെല്‍ട്രോണും ഗതാഗത കമ്മീഷണറുമായി 2020 ഉണ്ടാക്കിയ കരാറില്‍ തന്നെ വൈരുദ്ധ്യമുണ്ടെന്ന കണ്ടെത്തലില്‍ മന്ത്രിസഭാ തെറ്റുകള്‍ തിരുത്തി അനുമതി നല്‍കിയിരുന്നു. പക്ഷെ ഈ സംശയങ്ങളിലേക്കൊന്നും കടക്കാതെ കരാറിനെ പൂര്‍ണമായും അംഗീകരിക്കുന്നതാണ് മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട്.
ഉയര്‍ന്ന തുകക്കുള്ള കരാര്‍ നല്‍കല്‍, ഉപകരാറിലെ സുതാര്യയില്ലായ്മ, ധനവകുപ്പിന്റെ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയായിരുന്നു ആരോപണങ്ങള്‍. പക്ഷെ ഇതെല്ലാം അന്വേഷണ റിപ്പോര്‍ട്ട് തള്ളി.
അതേ സമയം, ഡാറ്റ സുരക്ഷയുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ ഉപകരാർ നൽകാമെന്ന കെൽട്രോൺ വ്യവസ്ഥ പാലിക്കപ്പെട്ടുവെന്നാണ് മന്ത്രിയുടെ പ്രതികരണം. കെൽട്രോണ്‍ മാനദണ്ഡപ്രകാരം എസ്ആർടിയുമായി ഉണ്ടാക്കിയ കരാറിൽ പ്രസാദിയോയുടെ പേര് പരാമർശിക്കേണ്ടിയിരുന്നുന്നില്ലെന്നും മന്ത്രി പറയുന്നു. ക്യാമറ വാങ്ങിയത് ഉയർന്ന വിലക്കാണെന്ന ആരോപണത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ക്യാമറ ഇടപാട് ചൂണ്ടികാട്ടിയാണ് മന്ത്രി പ്രതിരോധിക്കുന്നത്.