ബൈക്കിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കാപ്പ ചുമത്തും
കഴിഞ്ഞ ദിവസം റോഡ് മുറിച്ച്കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കോളജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ യുവാവിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ബൈക്കോടിച്ച ഏനാനല്ലൂര്‍ കിഴക്കേമുട്ടത്ത് അന്സണ് റോയിയുടെ ലൈസന്‍സും ബൈക്കിന്റെ ആര്‍സിയും റദ്ദാക്കും.
അപകടത്തില്‍ ആന്‍സണും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായാൽ ഇയാളെ അറസ്റ്റ് ചെയ്യും. ആന്‍സണെതിരെ പൊലീസ് കാപ്പ ചുമത്തും. നേരത്തെ ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ആന്‍സണ്‍ റോയ് സ്ഥിരം കുറ്റവാളിയാണ്. വധശ്രമം അടക്കം നാല് കേസുകളില്‍ പ്രതിയാണ്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ മൂവാറ്റുപുഴ നിര്‍മ്മല കോളജിന് മുന്നില്‍വച്ചായിരുന്നു അപകടം. ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്. നമിതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എം.ഡി ജയരാജന്റെ മകള്‍ അനുശ്രീരാജിനും പരിക്കേറ്റിരുന്നു.