തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് ബാറ്ററിറിയുടെ പ്രോട്ടോടൈപ്പ് കൈമാറി
ഇലക്ട്രോണിക് വാഹന ഉൽപ്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലിഥിയം ടൈറ്റനേറ്റ് (എൽ.ടി.ഒ) ബാറ്ററിയുടെ പ്രോട്ടോടൈപ്പ് വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ സംസ്ഥാന വ്യവസായമന്ത്രി പി രാജീവിന് കൈമാറി.
സംസ്ഥാനത്ത് ഇ-വാഹന നയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ കെ- ഡിസ്ക് മുൻകയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യം ആണ് തദ്ദേശീയമായി എൽ.ടി.ഒ വികസിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിച്ചത്. വി.എസ്.എസ്.സി, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് (ടി.ടി.പി.എൽ), സി-ഡാക് തിരുവനന്തപുരം, ട്രിവാൻഡ്രം എൻജിനീയറിങ്ങ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്ക് എന്നിവയാണ് കൺസോർഷ്യത്തിലെ പങ്കാളികൾ.
എൽ.ടി.ഒ ബാറ്ററി സംസ്ഥാന സർക്കാറിന് കൈമാറിയ മുഹൂർത്തം ചരിത്രപരമെന്ന് വ്യവസായ മന്ത്രി പി രാജീവ് വിശേഷിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ് തദ്ദേശീയമായ വസ്തുക്കൾ ഉപയോഗിച്ച് ബാറ്ററി വികസിപ്പിച്ചതെന്നത് ഏറെ സന്തോഷം പകരുന്നതായി മന്ത്രി പറഞ്ഞു.
പുതുതായി വികസിപ്പിച്ച ബാറ്ററി സുരക്ഷിതവും മാലിന്യവിമുക്തവുമാണെന്ന് വി.എസ്.എസ്.സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. പരിപാടിയിൽ സി-ഡാക് സീനിയർ ഡയറക്ടർ ചന്ദ്രശേഖർ വി അധ്യക്ഷത വഹിച്ചു. ബാറ്ററി വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വി.എസ്.എസ്.സി മുൻ ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. എസ്. എ ഇളങ്കോവൻ, ഹാരിഷ് സി.എസ് എന്നിവരെ മന്ത്രി ആദരിച്ചു.