Uncategorized

13 സബ്സിഡി ഇനങ്ങളുടെ വില ഉടൻ കൂട്ടണമെന്ന് സപ്ലൈകോ, മുഖ്യമന്ത്രിക്ക് കത്ത് കൈമാറി

13 സബ് സിഡി ഇനങ്ങളുടെ വില ഉടൻ കൂട്ടണമെന്ന്  സർക്കാരിനോട് സപ്ലൈകോ ആവശ്യപ്പെട്ടു.  7 വർഷമായി 13 ഇനങ്ങളുടെ വില കൂട്ടിയില്ലെന്ന് മുഖ്യമന്ത്രിയടക്കം അവകാശപ്പെടുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി പറഞ്ഞുള്ള സപ്ലൈകോയുടെ നീക്കം. സപ്ളൈകോക്ക് അടിയന്തിരമായി പണം അനുവദിക്കുകയോ അല്ലെങ്കിൽ വിലകൂട്ടാൻ അനുവദിക്കുകയോ ചെയ്യേണ്ട ബാധ്യതയാണ് സർക്കാരിനുള്ളത്.

വില കുതിച്ചുകയറുമ്പോഴൊക്കെ പിടിവള്ളിയായി സർക്കാർ ഉയർത്തിക്കാട്ടിവന്നത് സപ്ളൈകോയിലെ 13 ഇനങ്ങളുടെ മാറാത്ത വിലയായിരുന്നു. സാധനങ്ങൾ സ്റ്റോറുകളിൽ ആവശ്യത്തിനില്ലെങ്കിലും 2016 മുതൽ 13 ഇനത്തിന്‍റെ വില കൂട്ടിയില്ലെന്നായിരുന്നു അവകാശവാദം. എന്നാലിപ്പോൾ 13 ഇനങ്ങളുടെ അടക്കം വില കൂട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്നാണ് സപ്ലളൈകോ സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിപണി ഇടപെടലിന് പ്രതിവർഷം 300 കോടിയെങ്കിലും ചെലവിടേണ്ട സ്ഥാനത്ത് നൽകുന്നത് 140 കോടിമാത്രമെന്നാണ് പരാതി. 11 വർഷമായി കിട്ടാനുള്ള കുടിശ്ശിക 1525 കോടി. സബ്സിഡി സാാധനങ്ങളുടെ പേരിൽ എത്തുന്നവർ മറ്റുള്ളവ കൂടി വാങ്ങിയാലേ പിടിച്ചുനിൽക്കാനാകൂ. ആവശ്യത്തിന് സാധനങ്ങളില്ലാത്തതിനാൽ വിറ്റുവരവും കുറഞ്ഞ സ്ഥിതിയാണ്. സബ്സിഡി ഇനങ്ങൾക്ക് കൂടി വിലകൂട്ടിയാൽ ജനത്തിന്‍റെ ചെറിയൊരു പ്രതീക്ഷ കൂടിയാണ് ഇല്ലാതാകുക.

സപ്ലൈകോ എംഡിയുടെ കത്ത് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. സപ്ലൈകോക്ക് സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കുന്ന ഭക്ഷ്യമന്ത്രി പക്ഷെ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറല്ല. സബ്സിഡി സാധനങ്ങളുടെ വിലയിൽ ഇടതുമുന്നണിയുടെ നയപരമായ തീരുമാനമാണ് വരേണ്ടത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button